വേനല്‍ച്ചൂടും ഉത്സവകാലവും: നൊങ്ക് വിപണി ഉണർന്നു
text_fieldsതൃത്താല-എടപ്പാൾ റോഡരികിൽ വിൽപനക്കെത്തിയ നൊങ്ക്
ആനക്കര: വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്തോറും പ്രകൃതിയുടെ വരദാനമായ നൊങ്കിന് പ്രിയമേറുന്നു. ഗ്രാമീണ മേഖലകളില്‍ ഉത്സവ കാലവും ആഗതമായതിനാല്‍ വിപണി ഏറെ ശ്രദ്ധേയമായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ നൊങ്ക് കൂട്ടിയിട്ടാണ് വ്യാപാരം.
രാസവളപ്രയോഗം ഇല്ലാതെ ഉത്പാദിപ്പിക്കുന്നതാണെന്നതിനാലും ഔഷധ ഗുണമേറിയതും ദൂഷ്യഫലങ്ങളില്ലാത്തതുമായതിനാലും ആവശ്യക്കാര്‍ ഏറെയാണ്. ഒന്നിന് പത്തുമുതല്‍ 12രൂപയാണ് വില. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവുമധികം പന തോട്ടങ്ങളുള്ളത്. കന്യാകുമാരിയിലെ വള്ളിയൂര്‍, പണക്കുടി എന്നിവിടങ്ങളില്‍നിന്നാണ് നൊങ്ക് വ്യാപകമായി കേരളത്തില്‍ എത്തുന്നത്.