കാലിക്കറ്റ് സർവകലാശാല എ സോൺ; വിക്ടോറിയ മുന്നിൽ
text_fieldsപത്തിരിപ്പാല സദനം കുമരൻ കോളജിലെ കോൽക്കളി ടീം
അലനല്ലൂർ: എടത്തനാട്ടുകര കെ.എസ്.എച്ച്.എം. എജുക്കേഷനൽ കോപ്ലക്സിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ മത്സരത്തിന്റെ നാലാം നാളിൽ 191 പോയന്റോടെ പാലക്കാട് ഗവ. വിക്ടോറിയ മുന്നിൽ നിൽക്കുന്നു.
109 പോയന്റോടെ ചിറ്റൂർ ഗവ. കോളജ് രണ്ടാം സ്ഥാനത്തും 108 പോയന്റോടെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളജ് മൂന്നാം സ്ഥാനത്തും നിൽക്കുകയാണ്. മത്സരങ്ങൾ ഇന്ന് സമാപിക്കും.
കോൽക്കളിയിൽ ചരിത്രം സൃഷ്ടിച്ച് പത്തിരിപ്പാല
കോൽക്കളിയിൽ പത്തിരിപ്പാല സദനം കുമരൻ കോളജിന് ഒന്നാം സ്ഥാനം. ആദ്യമായാണ് കോളജ് കോൽക്കളിയിൽ ഒന്നാമതെത്തുന്നത്. സി.പി. മിദ്‍ലാജ്, മുഹമ്മദ് റസൽ, പി. മുഹമ്മദ് അഫ്സൽ, എസ്. സൂരജിത്ത്, എം. ജിതിൻ, എ. അജാസ്, ടി.എസ്. അജ്മൽ റഹ്മാൻ, എ. തൗഫീഖ്, പി.എ. ആശിഖുദ്ദീൻ, ഇ. ആദിത്യൻ, പി. അശീഷ്, കെ. അബിനവ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഹുസൈൻ റഹ്മാനിയാണ് ഗുരുനാഥൻ.
പൊതുപണിമുടക്കിൽ മേള മുടങ്ങില്ല; ഇന്ന് മത്സരങ്ങൾ സമാപിക്കും
വ്യാഴാഴ്ചത്തെ പൊതുപണിമുടക്ക് കാരണം എടത്തനാട്ടുകരയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവം നിർത്തിവെക്കില്ലന്ന് എ സോൺ കലോത്സവ കൺവീനർ കെ.പി. അമീൻ റാഷിദ് അറിയിച്ചു. ഫെബ്രുവരി എട്ടിന് തുടങ്ങിയ കലോത്സവം വ്യാഴാഴ്ചയാണ് സമാപിക്കുന്നത്. മത്സരത്തിനെത്തിയ കലാപ്രതിഭകൾക്ക് താമസിക്കാൻ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിനാൽ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രയാസം ഉണ്ടാകില്ല. നാല് സ്റ്റേജുകളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതുവരെ മത്സരിച്ചതിൽ ഏഴ് അപ്പീലുകളാണ് അപ്പിൽ കമ്മറ്റിക്ക് ലഭിച്ചത്.
കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും സ്വാതി ഒന്നാമത്
കാലിക്കറ്റ് എ സോൺ കലോത്സവത്തിൽ പാലക്കാട് ഗവ. വിക്ടോറിയ സ്വാതി പുല്ലാനിക്കാടിന് കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവക്ക് ഒന്നാം സ്ഥാനവും കേരള നടനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വ്യാഴാഴ്ച നടക്കുന്ന ഭരതനാട്യം, തിരുവാതിര എന്നി മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിലും ഇന്റർസോണിലും കലാതിലകമായിരുന്നു. കൊപ്പം കൽഹാരം വീട്ടിൽ മനോജ്, സ്മിത ദമ്പതികളുടെ മകളാണ്.


