തപ്പട്ടയുടെ താളം മുഴങ്ങി; പാഞ്ചജന്യം ചലച്ചിത്രമേളക്ക് തുടക്കം
text_fieldsപാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള മധുരൈയിലെ ദലിത് വാദ്യകലാകാരൻ പറൈ വേലു ആശാൻ ഉദ്ഘാടനം ചെയ്യുന്നു
ചിറ്റൂർ: മധുരൈയിൽനിന്നുള്ള ദലിത് വാദ്യകലാകാരനായ പത്മശ്രീ ജേതാവ് പറൈ വേലു ആശാൻ തപ്പട്ട മുഴക്കി 16ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. സംഗീതത്തിലെ പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം പുതിയ കാലത്തിനനുസരിച്ച് സംഗീതം വികസിക്കേണ്ടതുണ്ടെന്ന് വേലു ആശാൻ പറഞ്ഞു.
പുതിയ കാലത്തിലും തമിഴ്നാട്ടിലെ ദലിത് കലാകാരന്മാർക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും കേരളം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂർ പാലത്തുള്ളിയിലെ തപ്പട്ട കലാകാരന്മാർ വേലു ആശാനോടൊപ്പം താളവാദ്യം അവതരിപ്പിച്ചു. വേലു ആശാന്റെ ശിഷ്യയായ കാർത്തിക നൃത്തവാദ്യം ചെയ്തു.
ആദിവാസി ജനതയുടെ ജീവിതം ചർച്ച ചെയ്യുന്ന മൂന്ന് സിനിമകൾ ലോകമെങ്ങുമുള്ള ആദിവാസികൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രശ്നങ്ങളുടെ ആവിഷ്കാരമായി. നരിവേട്ട, ഹ്യൂമൻസ് ഇൻ ദി ലൂപ്പ്, മനാസ് എന്നിവയായിരുന്നു സിനിമകൾ.
തമിഴ്നാട്ടിലെ വിപ്ലവകവി ദലിത് സുബ്ബയ്യയുടെ ജീവിതം പകർത്തിയ ഡോക്യുമെൻററി സംഗീതത്തിന്റെ ജനകീയമായ മുഖം അവതരിപ്പിച്ചു.
സംഗീതം എന്നാൽ സ്വാതന്ത്ര്യമാണെന്ന് പറയുന്ന സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ സൗണ്ട് ഓഫ് മ്യൂസിക്കും ഗ്രാമീണ ഭാരതത്തിന്റെ മാറാത്ത യാഥാസ്ഥിതികതയെ വിമർശന വിധേയമാക്കുന്ന സബർബോണ്ടയും ആദ്യ ദിവസം ജനശ്രദ്ധ നേടി.


