തദ്ദേശ തെരഞ്ഞെടുപ്പ് ശക്തികേന്ദ്രങ്ങളിൽ ജനതാദളിന് വൻ വീഴ്ച
text_fieldsചിറ്റൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനതാദളിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ വൻ വീഴ്ച. കുടിവെള്ള പ്രശ്നങ്ങളെ തുടർന്ന് എൽ.ഡി.എഫിനോടൊപ്പം നിന്ന പഞ്ചായത്തുകളിലും, നഗരസഭയിലും ജനതാദളിന് വൻ തിരിച്ചടി.
കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ച നഗരസഭ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചു. കിഴക്കൻ മേഖലയിലെ വടകരപതി, നല്ലേപ്പിള്ളി പഞ്ചായത്തുകളിലും ജനതാദളിന് വലിയ തിരിച്ചടി നേരിട്ടു. വടകര പതിയിലെ 6 സീറ്റ് എന്നത് രണ്ട് സീറ്റ് ആയി ചുരുങ്ങി. നല്ലേപ്പള്ളിയിലെ കഴിഞ്ഞതവണത്തെ ആറ് സീറ്റ് എന്ന പ്രകടനം ഇക്കുറി നാലായി ചുരുങ്ങി. കൊഴിഞ്ഞാമ്പാറയിൽ എട്ടു സീറ്റുകളിൽ മത്സരിച്ച് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്.
കഴിഞ്ഞ രണ്ടു തവണയും നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്തുകളിൽ ആണ് ജനതാദൾ തിരിച്ചടി നേരിടുന്നത്. എന്നാൽ പെരുമാട്ടിയിലും പട്ടഞ്ചേരിയിലും അതേ സ്ഥിതി നിലനിർത്തുവാൻ ജനതാദളിന് സാധിച്ചു. നിലവിലുള്ള സാഹചര്യം തുടർന്നാൽ വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദളിന് ഏറെ വിയർക്കേണ്ടി വരും. രാഷ്ട്രീയ വോട്ടായി കണക്കാക്കുന്ന നിമയസഭ മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ നേരിയ മുൻതൂക്കം എൽ.ഡി.എഫിന് ഉണ്ടെങ്കിലും നഗരസഭകൂടി ചേരുന്നതോടെ ആർക്ക് എന്നത് കണ്ടറിയണം.


