വനമേഖലയിലെ മനുഷ്യ ഇടപെടൽ; ജനവാസമേഖലയിലേക്ക് മയിലിറക്കം
text_fieldsവെങ്ങന്നൂർ ഭാഗത്തെ വീടിന് മുകളിലെത്തിയ മയിലുകൾ
ആലത്തൂർ: മലയോരമായ വെങ്ങന്നൂർ നെരങ്ങാംപാറ പ്രദേശത്തുനിന്ന് മയിലുകൾ സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലയിലേക്ക് എത്തുന്നത് പ്രദേശവാസികളിൽ കൗതുകത്തിനൊപ്പം ആശങ്കയും ഉയർത്തുന്നു. ചൂലന്നൂർ മയിൽ സങ്കേതത്തിന്റെ ആവാസ മേഖലയായ നെരങ്ങാംപാറയിൽ മയിലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണുണ്ടായിരുന്നത്.
എന്നാൽ, സമീപകാലത്ത് അവിടെനിന്ന് മയിലുകൾ കൃഷിയിടങ്ങൾ, വീട്ടുപരിസരങ്ങൾ, പൊതുവഴികൾ എന്നിവിടങ്ങളില്ലൊം സ്ഥിരമായി കാണപ്പെടുന്നു. മയിലുകൾ സ്വാഭാവിക ആവാസ വ്യവസ്ഥ വിട്ട് ജനവാസ മേഖലയിലേക്ക് എത്തുന്നത് അവയുടെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. വനമേഖലയിലെ കരിങ്കൽ ക്വാറികൾ മയിലുകളുടെ ആവാസവ്യവസ്ഥക്ക് കാര്യമായ ദോഷം വരുത്തുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദം കുറഞ്ഞ സ്ഫോടനങ്ങളാണ് ക്വാറികളിൽ നടത്തുന്നതെങ്കിലും മയിലുകൾക്കും മറ്റു വന്യജീവികൾക്കും ഇത് അസഹനീയമാണ്. മാത്രമല്ല, നിരന്തരമുള്ള വാഹനയോട്ടം കാരണം ഇവയുടെ ഭക്ഷണലഭ്യത ക്രമേണ കുറയുകയാണ്.


