വാടക നൽകാതെ സർക്കാർ സ്ഥാപനങ്ങൾ കുടിശ്ശിക ലക്ഷങ്ങൾ
text_fieldsപാലക്കാട് നഗരസഭ
പാലക്കാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയിനത്തിൽ കുടിശ്ശിക ലക്ഷങ്ങൾ. 2008 മുതൽ വാടക കുടിശ്ശികയായ സ്ഥാപനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
2024ലെ സർക്കാറിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ടൗൺ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, കോർട്ട് റോഡിലെ നോർത്തേൺ ഹാളിലുള്ള ജില്ല വിദ്യാഭ്യാസ ഓഫിസ്, സതേൺ ഹാളിലെ ടൗൺ പ്ലാനിങ് ഓഫിസ്, ഡ്രഗ് ഇൻസ്പെക്ടർ ഓഫിസ്, റോബിൻസൺ റോഡിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, എരുമക്കാര തെരുവിലെ കയർഫെഡ് മാനേജിങ് ഡയറക്ടർ ഓഫിസ്, വനിത പൊലീസ് സ്റ്റേഷൻ, സുൽത്താൻപേട്ട ലൈബ്രറി, കോർട്ട് റോഡിലെ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ഓഫിസ്, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫിസ് എന്നീ സർക്കാർ സ്ഥാപനങ്ങളെല്ലാം ചേർന്ന് ആകെ 71,10,357 രൂപയാണ് വാടകയിനത്തിൽ നഗരസഭക്ക് നൽകാനുള്ളത്.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 2019 മാർച്ച് മുതൽ വാടക കുടിശ്ശികയാണ്. 5,02,924 രൂപയാണ് വകുപ്പ് അടക്കാനുള്ളത്. 2023 നവംബർ മുതലുള്ള 86,570 രൂപയാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് കുടിശ്ശികയുള്ളത്. ടൗൺ പ്ലാനിങ് ഓഫിസാണ് ഏറ്റവും കൂടുതൽ കുടിശ്ശിക അടക്കാനുള്ളത്. 2014 ജൂൺ മുതലുള്ള 28,18,596 രൂപ. ഒരു പതിറ്റാണ്ടിലേറെയായി വകുപ്പ് വാടക കൊടുത്തിട്ടില്ല.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് 2018 ഏപ്രിൽ മുതലുള്ള തുകയാണ് നൽകാനുള്ളത് -7,69,080 രൂപ. കയർഫെഡ് മാനേജിങ് ഡയറക്ടർ ഓഫിസ് 71,248 രൂപ നൽകണം. 2022 ഡിസംബർ മുതലുള്ള തുകയാണിത്. 2019 ഏപ്രിൽ മുതലുള്ള വാടകയാണ് വനിത പൊലീസ് സ്റ്റേഷൻ കുടിശ്ശികയാക്കിയിട്ടുള്ളത് -12,93,916 രൂപ.
കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ഓഫിസ് 1,74,678 രൂപ അടക്കണം. ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫിസ് 2020 മാർച്ച് മുതൽ 2013 ജൂലൈ വരെയുള്ള 91,940 രൂപയാണ് അടക്കാനുള്ളത്. അതേസമയം, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ വാടകക്ക് നൽകിയ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് നഗരസഭ കൃത്യമായി വാടക പിരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ഒരു കോടിയിലധികം രൂപയാണ് വാടക നൽകാനുള്ളത്.
എന്നാൽ, കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടുള്ള ഡിമാൻഡ് നോട്ടീസ് പോലും നഗരസഭ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 282, 539 എന്നിവ പ്രകാരം യഥാസമയം ഡിമാൻഡ് ചെയ്യപ്പെടാത്ത തുകകൾ കാലഹരണപ്പെടും.
വാടക കുടിശ്ശിക കൂടുതലുള്ള സ്ഥാപനങ്ങൾ
- ടൗൺ പ്ലാനിങ് ഓഫിസ് -28,18,596 രൂപ
- വനിത പൊലീസ് സ്റ്റേഷൻ -12,93,916 രൂപ
- സെക്രട്ടറി, ലോക്കൽ ലൈബ്രറി -11,84,069 രൂപ
- ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് -7,69,080 രൂപ
- മൈനിങ് ആൻഡ് ജിയോളജി വകുപ്പ് -5,02,924 രൂപ