എച്ച് വൺ എൻ വൺ പ്രതിരോധം: ജാഗ്രത വേണം
text_fieldsപാലക്കാട്: ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച് വൺ എൻ വൺ പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായ ആളുകൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.
സാധാരണ ഗതിയിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗബാധിതർ, ഗർഭിണികൾ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
മേൽപറഞ്ഞവർ വീട്ടിലുണ്ടെങ്കിൽ ലക്ഷണങ്ങളുള്ള മറ്റു കുടുംബാംഗങ്ങൾ ഇവരുമായി അടുത്തിടപഴകുന്നത് നിർബന്ധമായും ഒഴിവാക്കണം. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.
രോഗബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗലക്ഷണങ്ങളുള്ളവർ ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും വേണം. സ്വയം ചികിത്സിക്കുകയോ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.
പ്രതിരോധ മാർഗങ്ങൾ
- തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായയും മൂടുക.
- സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നത് ശീലമാക്കുക.
- കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. പുറത്തുനിന്ന് വീട്ടിലെത്തിയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
- രോഗലക്ഷണങ്ങളുള്ളവർ പൊതു ഇടങ്ങളും അനാവശ്യ ആശുപത്രി സന്ദർശനങ്ങളും പരമാവധി ഒഴിവാക്കുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
- പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവരിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക. പനി പല രോഗങ്ങൾക്കും സാധാരണ ലക്ഷണമായതിനാൽ സ്വയം മരുന്ന് കഴിക്കാതെ ഉടൻ തന്നെ ശരിയായ വൈദ്യ ചികിത്സ തേടണം.


