അപകടം പടിവാതിൽക്കൽ; കൊല്ലങ്കോട്ടെ വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടി
text_fieldsസീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കൂടുതൽ ഉയരത്തിൽനിന്ന് ചാടുന്ന വിനോദ സഞ്ചാരി. സീതാർകുണ്ടിൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ നിർമാണം സമീപം
കൊല്ലങ്കോട്: മഴ തുടങ്ങിയതോടെ കൊല്ലങ്കോട്ടേക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. എന്നാൽ, വെള്ളച്ചാട്ടത്തിൽ സാഹസികമായി കുളിക്കുന്നവർക്ക് ഒരു നിയന്ത്രണവുമില്ല. നീരൊഴുക്ക് വർധിച്ചതോടെ ഞായറാഴ്ച മാത്രം 800ലധികം വിനോദസഞ്ചാരികളാണ് എത്തിയത്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല.
30 അടിയോളം ഉയരത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്ക് ചാടി കുളിക്കുന്നവർ നിരവധിയാണ്. ഇവരെ നിയന്ത്രിക്കാൻ വനംവകുപ്പിന്റെ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ല. മഴ ആരംഭിച്ചതോടുകൂടി കൊല്ലങ്കോട്ടിലെ വെള്ളച്ചാട്ടങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രചാരണം ചൂട് പിടിച്ചതോടുകൂടിയാണ് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്നുംകോയമ്പത്തൂർ, പൊള്ളാച്ചി, പഴനി തുടങ്ങിയ തമിഴ്നാട്ടിലെ പ്രദേശങ്ങൾനിന്ന് വൻതോതിൽ സഞ്ചാരികൾ എത്തുന്നത്. സീതാർ കുണ്ട് വെള്ളച്ചാട്ടമാണ് ഇതിൽ പ്രധാനപ്പെട്ടത്.
പലകപ്പാണ്ടി, നിന്നുകുത്തി, ചുക്രിയാൽ, വെള്ളരി മേട് തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കാണാൻ സാഹസികമായി യാത്ര ചെയ്യുന്നവരും നിരവധിപേരുണ്ട്. വനംവകുപ്പിന്റെ മുന്നറിയിപ്പ് വകവെക്കാതെ പോകുന്നവർ നിരവധിയാണ്. വനംവകുപ്പിന്റെ 50 ലക്ഷം രൂപവകയിരുത്തി വിനോദസഞ്ചാരികൾക്ക് സുരക്ഷ ക്രമീകരണ നിർമാണങ്ങൾ നടന്നുവരുന്നതായി കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു.
വനംവകുപ്പിന് ലഭിച്ച 12 സെൻറ് സ്ഥലത്ത് ടിക്കറ്റ് കൗണ്ടർ ടോയ്ലറ്റ് തുടങ്ങിയവയുടെ നിർമാണം നടക്കുന്നതായും വിനോദസഞ്ചാരികൾ വെള്ളച്ചാട്ടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ഉറപ്പുള്ള വേലിയും കയറി ഇറങ്ങുവാനുള്ള കൽപ്പടവുകളും നിർമിക്കുനുണ്ട്. രണ്ടാഴ്ചക്കകം ഇവ പൂർത്തീകരിക്കുമെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു.
മഴ സമയങ്ങളിൽ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നും വശങ്ങളിൽ നിന്നും വെള്ളച്ചാട്ടങ്ങൾ കണ്ട് തിരിച്ചുപോകുവാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടർ തുടങ്ങുന്നതോടെ ആറ് വനം ഉദ്യോഗസ്ഥരെ സീതാർ കുണ്ടിൽ നിയമിക്കും. എന്നാൽ, സുരക്ഷ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടായി എന്ന് നാട്ടുകാർ ആരോപിച്ചു.