അറ്റകുറ്റപ്പണിക്കായി ഊട്ടറ റെയില്‍വേ ഗേറ്റ് അടച്ചു; വഴിമുട്ടി യാത്രക്കാർ
text_fieldsഊട്ടറ റെയിൽവേ ലെവൽ ക്രോസ് അടച്ചതിനെ തുടർന്ന് വടവന്നൂർ കാരപ്പറമ്പ് വഴി പോകുന്ന വാഹനങ്ങൾ
ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ
കൊല്ലങ്കോട്: അറ്റകുപ്പണിക്കായി ഊട്ടറ റെയില്‍വേ ഗേറ്റ് അടച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. വെള്ളിയഴ്ച വൈകുന്നേരം ആറ് മുതൽ തിങ്കളാഴ്ച രാവിലെ എട്ട് വരെയാണ് തകർന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റുന്നതിന്‍റെ ഭാഗമായി ഗേറ്റ് അടച്ചത്. കൊല്ലങ്കോട്- പാലക്കാട് പ്രധാന റോഡിലെ റെയിൽവേ ഗേറ്റ് അടച്ചതോടെ യാത്രക്കാരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനുപേർ ദുരിതത്തിയായിരിക്കുകയാണ്.
പുതുനഗരം ഭാഗത്തുനിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് പോകുന്ന വിദ്യാർഥികളും കൊല്ലങ്കോട് ഭാഗത്തുനിന്നും കൊടുവായൂർ, ചിറ്റൂർ, പുതുനഗരം പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർഥികളുടേയും ‘വഴിയടഞ്ഞിരിക്കുകയാണ്’.
പുതുനഗരം - കൊല്ലങ്കോട് റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ കരിപോട്-പല്ലശ്ശന- കൊല്ലങ്കോട് റോഡ്, വടവന്നൂര്‍ - ഗൗണ്ടന്‍തറ - കൊല്ലങ്കോട് വഴിയാണ് പോകുന്നത്. വടവന്നൂർ കാരപ്പറമ്പ് വഴി കടക്കുന്ന വാഹനങ്ങളും ഉണ്ട്. റോഡ് തകർച്ചയും വീതിക്കുറവും കാരണം ഈ റൂട്ടിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുന്നതാണ് കാണുന്നത്. ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികൾ ഗതാഗത ക്കുരുക്കിൽ കുടുങ്ങിയത് പ്രയാസമുണ്ടാക്കി. ഇതിനിടെ കാരപ്പറമ്പ് റോഡിൽ കുടുങ്ങിയ കാറിനെ രക്ഷിക്കാനെത്തിയ ടിപ്പറും ചെളിയിൽ കുടുങ്ങി. തുടർന്ന് ട്രാക്‌ടർ എത്തിച്ചാണ് പുറത്തെടുത്തത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനായി രംഗത്തിറങ്ങിയത് നാട്ടുകാരായിരുന്നെന്നും പൊലീസ് എത്തിയില്ലെന്നും പരാതിയുയർന്നു.


