പരിശോധനകൾക്ക് പുല്ലുവില; തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളത്തിലേക്ക്
text_fieldsകൊല്ലങ്കോട്: പരിശോധനകളെ വെല്ലുവിളിച്ച് തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്നത് വ്യാപകമായി. അനധികൃതമായ ഇത്തരം കടത്തിനെതിരെ കഴിഞ്ഞമാസം വരെ ശക്തമായ നിയമനടപടി മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയിരുന്നെങ്കിലും ഇപ്പോൾ പരിശോധന പേരിന് മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. കിണത്തുകടവ്, പൊള്ളാച്ചി, ഉടുമല തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കരിങ്കല്ല് കടത്തുന്നത്. കരിങ്കല്ല്, മെറ്റൽ, പാറപ്പൊടി തുടങ്ങിയവയാണ് കൂടുതലായും കടത്തുന്നത്. പകുതിയിലധികം വാഹനങ്ങൾക്കും രേഖകൾ ഒന്നുമില്ലെന്ന വിവരം പിടികൂടുമ്പോഴാണ് പുറത്തുവരുന്നത്.
അമിതഭാരം കയറ്റി വരുന്ന ടിപ്പർ ലോറികൾക്കെതിരെ വല്ലപ്പോഴും പരിശോധന നടത്തിയാൽ തന്നെ ഇത് കൂസാതെ കടന്നുപോകുന്ന വാഹനങ്ങൾ വ്യാപകമാണ്. ഇവക്കെതിരെ നടപടിയും ഉണ്ടാവാറില്ല. രണ്ടു മാസം മുമ്പ് കൊല്ലങ്കോട്, മീനാക്ഷിപുരം പൊലീസ് ഉദ്യോഗസ്ഥർ 30ൽ അധികം തമിഴ്നാട് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു.
പിടികൂടുന്ന വാഹനങ്ങളിൽ മിക്കതും അധികൃതർ വിട്ടയക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ചെമ്മണാമ്പതി, നീളിപ്പാറ, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണ്ണി, ഗോപാലപുരം അതിർത്തി പ്രദേശങ്ങൾ കൈയടക്കുന്ന തമിഴ്നാട് ടിപ്പർ ലോറികൾക്കെതിരെ നടപടി കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.