മണ്ണ് ഖനനം തുടരുന്നു; കണ്ടിട്ടും ‘കാണാതെ’ അധികൃതർ
text_fieldsകൊല്ലങ്കോട് തെന്മലയോരത്ത് അനധികൃത മണ്ണ്-പാറ ഖനന പ്രദേശത്തുനിന്ന് കൊല്ലങ്കോട്
പൊലീസ് പിടികൂടിയ വാഹനങ്ങൾ
കൊല്ലങ്കോട്: അനധികൃത മണ്ണ് ഖനനം നടത്തിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നടപടിയെടുക്കാതെ റവന്യു-ജിയോളജി വകുപ്പുകൾ. രണ്ട് മാസത്തിനിടെ 80ലധികം ടിപ്പർ, മണ്ണുമാന്തിയന്ത്രം എന്നിവ കൊല്ലങ്കോട് പൊലീസ് പിടിച്ചിരുന്നു. മുതലമട, കൊല്ലങ്കോട് മേഖലയിലാണ് ഖനനം വ്യാപകം.
തെന്മലയോര പ്രദേശങ്ങളായ വാഴപ്പുഴ, മാമണി, ചാത്തൻപാറ, മണ്ണാർകുണ്ട്, മാത്തൂർ, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ്. ഇഷ്ടികക്കളങ്ങൾക്കും ഓട്ടുകമ്പനികൾക്കുമാണ് മണ്ണ് കടത്തുന്നത്. ഖനനം ചെയ്ത മണ്ണിനെ ഇഷ്ടിക രൂപത്തിലാക്കി തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കടത്തുന്നവരും ഉണ്ട്. അനധികൃത മണ്ണ് ഖനനം, അനധികൃത ഇഷ്ടിടക്കളം എന്നിവക്കെതിരെ നടപടി ഉണ്ടായിട്ടും വീണ്ടും അതേ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ പോക്കറ്റിലാക്കി വീണ്ടും മണ്ണ് ഖനനം തുടരുകയാണ്.
നെൽവയൽ തണ്ണീർത്തട നിയമങ്ങളെ കാറ്റിൽ പറത്തി നടത്തുന്ന മണ്ണ് ഖനനത്തിനെ തടയിടാൻ ആരും തയാറാവാത്തതിനാൽ മണ്ണെടുത്ത ഗർത്തങ്ങൾ അനുദിനം വർധിച്ചുവരുകയാണ്. 20-45 അടിയിലധികം താഴ്ചകളിൽ മണ്ണെടുത്ത വൻ ഗർത്തങ്ങൾ ഉണ്ടാകുന്നതിനാൽ പരിസര പ്രദേശങ്ങളിലെ പാടങ്ങളിൽ നെല്ല്, പച്ചക്കറി കൃഷിയിറക്കുന്നവർക്ക് വെള്ളം എത്തിക്കാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ഗർത്തങ്ങളിലേക്ക് വെള്ളം ഊർന്നിറങ്ങുന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളം നിർത്താനാവാത്ത അവസ്ഥയും ഉണ്ട്. പരിസ്ഥിതി ലോല പ്രദേശമായ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ തെന്മലയോര പ്രദേശങ്ങളിൽ ജിയോളജിയുടെ അനുവാദമില്ലാതെ നടത്തുന്ന മണ്ണ്-കരിങ്കൽ ഖനനത്തിനെതിരെ ആർ.ഡി.ഒ നേതൃത്വത്തിൽ പരിശോധനയും നടപടിയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.