സ്കൂൾ സമയം ചീറിപ്പാഞ്ഞ് ടിപ്പറുകൾ
text_fieldsകൊല്ലങ്കോട് സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പകൽ അമിത വേഗത്തിൽ പോകുന്ന ടിപ്പർ
കൊല്ലങ്കോട്: ആശങ്കയുണർത്തി സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ അമിതവേഗത്തിൽ ചീറിപ്പായുന്നു. മംഗലം-ഗോവിന്ദാപുരം റോഡിൽ ബി.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ, ആശ്രയം ആർട്സ് കോളജ്, ശ്രദ്ധ ആർട്സ് കോളജ്, തിരുവള്ളൂർ എ.എൽ.പി സ്കൂൾ, പെരുമാൾ കോവിൽ ദേവസ്വം യു.പി സ്കൂൾ, ചിന്മയ വിദ്യാലയ ഹൈസ്കൂൾ, ശ്രീനാരായണ പബ്ലിക് ഹൈസ്കൂൾ എന്നിങ്ങനെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
ഒന്നര കിലോമീറ്റർ പരിധിയിൽ മാത്രം ആറായിരത്തിലധികം വിദ്യാർഥികൾ വന്നു പോകുന്നുമുണ്ട്. കൊല്ലങ്കോട് ടൗണിൽ സ്കൂൾ സമയങ്ങളിൽ അമിതവേഗതയിൽ ഇത്തരത്തിൽ ടിപ്പറുകൾ കടന്നുപോകുന്നത് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് ഭീഷണിയാണ്.
കഴിഞ്ഞ അധ്യയന വർഷം ഇത്തരത്തിൽ ടിപ്പറുകൾ മൂലം ധാരാളം അപകടങ്ങൾ ഉണ്ടായിരുന്നു. നിയമം ലംഘിച്ചുള്ള ടിപ്പിറുകളുടെ ഈ ചീറിപ്പാച്ചിലിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ.
സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ കടക്കരുത് എന്ന് കർശനമായ നിർദേശം ഉണ്ടെങ്കിലും നിയമം പാലിക്കാത്ത ടിപ്പുകളാണ് ഭൂരിഭാഗവും കൊല്ലങ്കോട് വഴി സർവിസ് നടത്തുന്നതെന്ന് പാരൻറ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.
സമയം തെറ്റിച്ച് സർവിസ് നടത്തുന്ന ടിപ്പറുകൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഭീതിയിലാക്കിയത്. കൊല്ലങ്കോട് ടൗണിൽ ട്രാഫിക് നിയ ന്ത്രിക്കാൻ ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും ടിപ്പറുകളെ തടയുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത്തരം നിയമലംഘകർക്കെതിരെ പൊലീസ് കർശനമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും ആവശ്യപ്പെടുന്നു.