കോങ്ങാട്: ഇടതു കോട്ടയിൽ യു.ഡി.എഫ് പടയോട്ടം
text_fieldsകോങ്ങാട്: ഇടതു കോട്ടയായ കോങ്ങാട് നിയമസഭ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് വലത് തേരോട്ടം. മണ്ഡലം രൂപവത്കരിച്ചത് മുതൽ എൽ.ഡി.എഫ് കുത്തക നിലനിർത്തിയ മണ്ഡലമാണ് 3706 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആധിപത്യം പുലർത്തിയ കാഞ്ഞിരപ്പുഴ, കരിമ്പ, കാരാകുർശ്ശി, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാർ യു.ഡി.എഫിന്റെ വോട്ടുബാങ്കിനെ തുണച്ചത് കോങ്ങാട് മണ്ഡലത്തിൽ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തി. ഇടതുമുന്നണിയിലെ പ്രമുഖ പാർട്ടിയായ സി.പി.എമ്മിന്റെ സംഘടന ദൗർബല്യം വോട്ടുബാങ്കിലും പ്രതിഫലിച്ചതായാണ് സൂചന.
സി.പി.എമ്മിലെ അതൃപ്തരുടെ കൂട്ടായ്മ യു.ഡി.എഫിനെ പിന്തുണച്ചതും ഭരണവിരുദ്ധ വികാരം അലയടിച്ചതും ഇടതുമുന്നണിക്ക് തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിന്റെ വിജയത്തിന് മാറ്റുകൂട്ടി. വികസനപ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റുന്നതിന് എൽ.ഡി.എഫിന് പറ്റിയതുമില്ല.


