മേടമഴയിൽ മനം കുളിര്‍ത്ത് കര്‍ഷകര്‍ ഒന്നാംവിളക്ക് വിത്തിറക്കി
text_fieldsആനക്കരയിൽ പാടം യന്ത്രം ഉപയോഗിച്ച് ഉഴുതുമറിക്കുന്നു
കൂറ്റനാട്: കുംഭം, മീനമാസങ്ങളിൽ ലഭിച്ച ഇടമഴയോടൊപ്പം മേടത്തിലും ഇടക്കിടെ മഴ ലഭിച്ചതോടെ കർഷകർ ഏറെ ആശ്വാസത്തിൽ. മഴക്കൊപ്പം മിന്നലും ഇടിയും ആധികൂട്ടുമെങ്കിലും താൽക്കാലികമായുള്ള ജലക്ഷാമത്തിന് പരിഹാരമാകുമെന്നതാണ് ആശ്വാസം. പാടത്ത് പതിവ് പൊടിപ്പൂട്ടുകള്ക്ക് കര്‍ഷകര്‍ തുടക്കം കുറിച്ചു. വിത്ത് വിതച്ച് പുതുനാമ്പ് മുളപ്പിക്കാനുള്ള ശ്രമമാണ്. ഇടവപ്പാതി കനിഞ്ഞാല്‍ ചിങ്ങക്കൊയ്ത്തിന് പാകമായി കൃഷിവിപണി ഉണരും. എന്നാല്‍, അപ്രതീക്ഷിത മഴ എവിടെയെത്തുമെന്ന ആശങ്കയും ഇല്ലാതില്ല. നെൽകൃഷിയിലെ ഒന്നാംവിള, വിരിപ്പിന് ഒരുങ്ങിക്കഴിഞ്ഞു കർഷകർ. പൊടിവിതക്കുള്ള നിലം നല്ലവണ്ണം ഉഴുത് കട്ടയുടച്ച് പാകപ്പെടുത്തണം.
ഇടമഴ ലഭിച്ചതോടെ ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിരിക്കുകയാണ് കർഷകർ. മണ്ണില്‍ ആവശ്യത്തിനു നനവുണ്ടെങ്കിലേ പൊടിവിത ഫലപ്രദമാകൂ. ഇക്കുറി ആനക്കര പോട്ടൂർ പാടശേഖരത്തിൽ 18 ഏക്കറിലാണ് വിത്തിറക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ട്രാക്ടർ കൊണ്ട് ഉഴുതുമറിച്ച പാടത്ത് വിത്ത് വിതയ്ക്കുന്ന ജോലികളാണ് നടക്കുന്നത്. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നെത്തിച്ച ‘മനോരത്ന’ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളിൽ ജ്യോതി വിത്തായിരുന്നു ഉപയോഗിച്ചിരുന്നത്. ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂരിലെ പാടങ്ങളിലും വിരിപ്പ് കൃഷിക്കുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്.