കണ്ണീർച്ചാലായി ഭാരതപ്പുഴ
text_fieldsവേനലിൽ നീരൊഴുക്ക് കുറഞ്ഞ ഭാരതപ്പുഴ. മങ്കര കാളികാവ് പാലത്തിൽ നിന്നുള്ള ദൃശ്യം
മങ്കര: ഭാരതപ്പുഴ വറ്റിയതോടെ മങ്കര, കോട്ടായി മേഖലകളിൽ ജലക്ഷാമം രൂക്ഷം. മിക്ക കർഷകരും ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് പുഴയോരങ്ങളിൽ കൃഷി ചെയ്യുന്നത്. തെങ്ങ്, കമുക്, വാഴ, വേനൽകാല പച്ചക്കറികൾ എന്നിവയെല്ലാം പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ്. പുഴയിലെ വെള്ളം വറ്റിയതോടെ ഇവയെല്ലാം ഉണക്ക ഭീഷണിയിലും ചിലതൊക്കെ കരിഞ്ഞ നിലയിലുമാണ്. പുഴയോരങ്ങളിൽ താമസിക്കുന്ന കുടുംബംഗങ്ങളുടെ കിണറുകളിലെ ജലനിരപ്പ് പാടെ താഴ്ന്ന നിലയിലാണ്.
ജലാശയങ്ങളും വരണ്ട അവസ്ഥയിലാണ്. നിലവിൽ പുഴയിലെ ചില ഭാഗങ്ങളിൽ താഴ്ചകളിൽ ഭാഗികമായി മാത്രമണ് വെള്ളം കെട്ടിക്കിടക്കുന്നത്. രണ്ടാഴ്ച മുമ്പ് ഞാവളിൻ കടവ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ മങ്കര കാളികാവ് സത്രം കടവ് തടയണ തുറന്നുവിട്ടിരുന്നു. രണ്ടാഴ്ച പ്രവർത്തിക്കാൻ തടയണയിൽ ജലം ലഭ്യമായെങ്കിലും മഴ കനിഞ്ഞില്ലെങ്കിൽ പ്രശ്നം ഗുരുതരമാകാനാണ് വീണ്ടും സാധ്യത. കഴിഞ്ഞ ദിവസം സമീപപ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ ഒരിറ്റു വെള്ളം പോലും എത്തിയിട്ടില്ല.