ചോർന്നൊലിക്കുന്ന വീട്ടിൽ നാലംഗ കുടുംബം ദുരിതത്തിൽ
text_fieldsമാങ്കുറുശ്ശിയിൽ രാധയുടെ വീടിന്റെ മേൽക്കൂരയിൽ
സി.പി.ഐ പ്രവർത്തകർ പ്ലാസ്റ്റിക് കവറിട്ട് ചോർച്ച തടയുന്നു
മങ്കര: ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങുന്ന നാലംഗ കുടുംബത്തിന് കിടന്നുറങ്ങാൻ താൽക്കാലിക സംവിധാനങ്ങളൊരുക്കി മങ്കരയിലെ സി.പി.ഐ പ്രവർത്തകർ. മങ്കര പഞ്ചായത്ത് നാലാം വാർഡിലെ കൂരാത്ത് മാവുണ്ടിതറയിലെ രാധയും മകനും മരുമകളും കുട്ടിയും അടങ്ങുന്ന വീടാണ് മഴ വന്നതോടെ ചോർച്ച തുടങ്ങിയത്. മണ്ണുകൊണ്ട് നിർമിച്ച ഓടിട്ട പുരയാണിത്. മേൽക്കുര പൂർണമായും ചിതലരിച്ച് തകർച്ചാഭീഷണിയിലാണ്. ചുമരെല്ലാം വീണ്ടു കീറി ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
വയോധികയായ രാധയും മകൻ ബാബു രതീഷും മരുമകൾ രേഷ്മയും പിഞ്ചുകുഞ്ഞുമാണ് ഇവിടെ അന്തിയുറങ്ങുന്നത്. 2018-’19ൽ ലൈഫിൽ ഇവർ വീടിനായി അപേക്ഷിച്ചെങ്കിലും ഉള്ളത് വാസയോഗ്യമാണെന്ന് പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. ചോർച്ചമൂലം അന്തിയുറങ്ങാൻ പ്രയാസപ്പെടുന്ന കുടുംബത്തെ താൽക്കാലികമായി സഹായിക്കാൻ സി.പി.ഐ പ്രവർത്തകരെത്തുകയായിരുന്നു. മേൽക്കൂര പൂർണമായും പ്ലാസ്റ്റിക് കവറിട്ട് നൽകി. മഴക്കാലം കഴിയുന്നതോടെ വീട് നവീകരിച്ചു നൽകുമെന്ന് സി.പി.ഐ പ്രവർത്തകർ ഉറപ്പുനൽകി. നേതാക്കളായ എം.എസ്. വേലായുധൻ, കെ.എ. ജയപ്രകാശ്, ഇ.പി. രാധാകൃഷ്ണൻ, തങ്കപ്പൻ, ഫാത്തിമ, ശ്രീജ, സന്ധ്യ, സുഭാഷ്, മുഹമ്മദ് റാഫി, എം.വി. രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.