കണ്ണങ്കടവ് തടയണയിൽ ഷട്ടറില്ല; പുഴയിലെ വെള്ളം പാഴാകുന്നു
text_fieldsമങ്കര കണ്ണങ്കടവ് തടയണയിൽ ഷട്ടറില്ലാത്തതിനാൽ ഒഴുകി പോകുന്ന പുഴയിലെ വെള്ളം
മങ്കര: നാലുവർഷം മുമ്പ് നിർമാണം കഴിഞ്ഞ തടയണയിൽ ഷട്ടർ സ്ഥാപിക്കാത്തതിനാൽ പുഴയിലെ വെള്ളം പാഴാകുന്നു. മങ്കര റെയിൽവേ സ്റ്റേഷൻ സമീപം ഭാരതപ്പുഴ കണ്ണങ്കടവ് തടയണയിലാണ് ഷട്ടറില്ലാത്തതിനാൽ വെള്ളം വ്യാപകമായി ഒഴുകിപോകുന്നത്.
രണ്ടുവർഷം മുമ്പ് കർഷകരുടെ സഹകരണത്തോടെ മരപ്പലക ഉപയോഗിച്ച് ഷട്ടർ സ്ഥാപിച്ചെങ്കിലും പ്രളയത്തിൽ അവ കുത്തിയൊലിച്ചു പോയി. പിന്നീട് ഇന്നേവരെ ഷട്ടർ സ്ഥാപിച്ചില്ല. കഴിഞ്ഞ വേനലിൽ പുഴയിൽവെള്ളം വറ്റിയതോടെ സമീപത്തെ കിണറുകളിലും കുളങ്ങളിലും നെൽപാടത്തും ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഇറിഗേഷൻ അധികൃതർ സ്ഥലത്തെത്തി ഷട്ടർ സ്ഥാപിക്കാനായി അളന്ന് പരിശോധന നടത്തി പോയതല്ലാതെ പിന്നെ തിരിഞ്ഞ് നോക്കിയില്ല. ഫണ്ടില്ലെന്ന കാരണമാണ് പറയുന്നത്. ലക്ഷങ്ങൾ മുടക്കി തടയണ കെട്ടാമെന്നിരിക്കെ അതിൽ ഷട്ടർ നിർമിക്കാൻ ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒരു മാസത്തിനകം ഷട്ടർ സ്ഥാപിച്ചില്ലെങ്കിൽ പുഴയിലെ വെള്ളം പൂർണമായും വറ്റും. ഇതേ തുടർന്ന് മേഖലയിൽ ജലക്ഷാമവും ഉണ്ടാകും. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.