പുഷ്പനഗരമാകാനൊരുങ്ങി മണ്ണാർക്കാട്
text_fieldsമണ്ണാര്‍ക്കാട്: നഗരസൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാതകളുടെ കൈവരികള്‍ക്ക് മുകളിലും നഗരസഭ ചെടിച്ചട്ടികള്‍ സ്ഥാപിക്കുന്നു. നെല്ലിപ്പുഴ മുതല്‍ എം.ഇ.എസ് കല്ലടി കോളജ് വരെയുള്ള ദൂരത്തില്‍ രണ്ട് ഘട്ടങ്ങളിലായി ആകെ 1600 ചെടിച്ചട്ടികളാണ് വെക്കുന്നത്. നെല്ലിപ്പുഴ മുതല്‍ ജി.എം.യു.പി സ്കൂള്‍ പരിസരം വരെ ആദ്യഘട്ടത്തില്‍ 636 ചട്ടികളാണ് സ്ഥാപിക്കുന്നത്. ഇതില്‍ 536 എണ്ണം സ്ഥാപിച്ചു. ജി.എം.യു.പി സ്കൂളിന്റെ ഭാഗത്തായി ഇനി 100 ചട്ടികളും സ്ഥാപിക്കും.
3,82,000 രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ പ്രേംരാജ് ആണ് കരാറെടുത്തത്. 10 ദിവസം മുമ്പാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. ആധുനിക രീതിയിലുള്ള ഹൈഡെന്‍സിറ്റി പോളി എത്തലിന്‍ ചട്ടികളിലാണ് ചെടികള്‍ വെക്കുന്നത്.
കൈവരികള്‍ക്ക് മുകളില്‍ പ്രത്യേകം സ്റ്റാന്‍ഡ് വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചശേഷമാണ് ചട്ടികള്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. പത്തുമണി ചെടി, നാടന്‍ തെച്ചി, മറ്റ് അലങ്കാര ചെടികളാണ് ഇവയില്‍ നട്ടുവളര്‍ത്തുന്നത്. നഗരസഭയുടെ തൊഴിലാളികള്‍ രാവിലെ വെള്ളം നനച്ചുവരുന്നുണ്ട്. ദേശീയപാത വികസനം പൂര്‍ത്തിയായതോടെ പുതിയ മുഖച്ഛായ കൈവന്ന നഗരത്തിന് കൂടുതല്‍ സൗന്ദര്യമേകാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
ജനസുരക്ഷക്കൊപ്പം മാലിന്യം തള്ളുന്നത് കണ്ടെത്താനുമായി നഗരത്തിലുടനീളം ദേശീയപാതയുടെ ഇരുവശത്തുമായുള്ള തൂണുകളില്‍ നഗരസഭ 46 കാമറകള്‍ സ്ഥാപിച്ചത് ഈയിടയൊണ്. രണ്ടുവര്‍ഷം മുമ്പ് നഗരസഭയും വ്യാപാരികളും ചേര്‍ന്ന് കൈവരികളില്‍ ചെടിച്ചട്ടികളും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ ചെടിച്ചട്ടികള്‍ നഗരസഭ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും ഉടന്‍ തന്നെ നടപ്പാക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.