16 അംഗ ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം; ജില്ല ട്രൈബൽ ഓഫിസർ റിപ്പോർട്ട് തേടി
text_fieldsവടക്കഞ്ചേരി: കണച്ചിപരുത കൊടുമ്പാലയിലെ ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം സംബന്ധിച്ച് ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറുടെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല പട്ടികവർഗ വികസന ഓഫിസർ എം. ഷമീന പറഞ്ഞു. വീട് നിർമാണത്തിന് സാധന സാമഗ്രികൾ എത്തിക്കാൻ വഴിയില്ല. വീട്ടുകാരുടെ അഭിപ്രായം കൂടി അറിഞ്ഞ് വീട് നിർമാണമോ മറ്റു സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റുന്നതിനുള്ള നടപടികളോ സ്വീകരിക്കും.
ഇതിനായി മിച്ചഭൂമിയോ നിക്ഷിപ്ത വനഭൂമിയോ വേണം. മേലാർകോട് ഭാഗത്ത് സ്ഥലമുണ്ട്. എക്സ്റ്റൻഷൻ ഓഫിസറുടെ റിപ്പോർട്ടിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലുള്ള ചാമിയുടെ 16 അംഗ കുടുംബമാണ് പഴയ ടാർപോളിൻ വലിച്ചുകെട്ടിയ കുടിലിൽ കഴിയുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് കുടുംബത്തിന്റെ ദൈന്യത പുറംലോകമറിഞ്ഞത്.


