ഒറ്റപ്പാലം നഗരസഭ പ്രദേശത്ത് 44 കാട്ടു പന്നികളെ കൊന്നു
text_fieldsഒറ്റപ്പാലം നഗരസഭയിൽ വെടിവെച്ചു കൊന്ന കാട്ടുപന്നികളുടെ ജഡവുമായി ദൗത്യസംഘം
ഒറ്റപ്പാലം: ഇടവേളക്ക് ശേഷം നഗരസഭ പരിധിയിൽ വീണ്ടും കാട്ടുപന്നിവേട്ട. കൃഷിക്കും മനുഷ്യനും ഭീഷണിയായ 44 കാട്ടുപന്നികളെയാണ് അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നത്.
തോട്ടക്കര, മയിലുംപുറം, ചിനക്കത്തൂർ കാവ്, മീറ്റ്ന, പോസ്റ്റൽ ക്വാർട്ടേഴ്സ്, കിള്ളിക്കാവ്, കണ്ണിയംപുറം വായനശാല, കുമ്മാംപാറ, സൗത്ത് പനമണ്ണ തുടങ്ങിയ പ്രദേശങ്ങളിലാണ് പന്നിവേട്ട നടന്നത്.
ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച ദൗത്യം ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അവസാനിപ്പിച്ചത്. പന്നികളുടെ ജഡം സൗത്ത് പനമണ്ണയിലുള്ള നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ സംസ്കരിച്ചു. ഷൂട്ടർമാരായ അലി നെല്ലേങ്കര, ഫൈസൽ ഒടമല, മനോജ് മണലായ, ദേവകുമാർ വരിക്കത്ത്, ഇസ്മയിൽ താഴെക്കോട്, സാബു മങ്കട, മുജീബ് മണ്ണാർക്കാട്, മുഹമ്മദലി മണ്ണാർക്കാട്, വേലായുധൻ പെരിന്തൽമണ്ണ, വി.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട.


