കരുതലും കൈത്താങ്ങും’ അദാലത്ത്; ഒറ്റപ്പാലം താലൂക്കിൽ ലഭിച്ചത് 725 പരാതികള്‍
text_fieldsലക്കിടി യുനൈറ്റഡ് കൺവെൻഷൻ സെന്ററിൽ മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ
നടന്ന ഒറ്റപ്പാലം താലൂക്ക് പരാതി പരിഹാര അദാലത്ത്
ഒറ്റപ്പാലം: ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ സംഘടിപ്പിച്ച താലൂക്ക്തല പരാതി അദാലത്തിൽ ആകെ ലഭിച്ചത് 725 പരാതികൾ. ഇതില്‍ 404 പരാതികള്‍ നേരത്തെ ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും ലഭിച്ചതാണ്. അദാലത്തിൽ സജ്ജീകരിച്ച കൗണ്ടറുകൾ മുഖേന ലഭിച്ചതാണ് 321 പരാതികൾ.
223 പരാതികളുമായി ബന്ധപ്പെട്ടവർക്ക് അദാലത്തിൽ മറുപടി നൽകി. തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ല കലക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാറിലേക്ക് കൈമാറും.
ലഭിച്ച പരാതികളില്‍ 59 എണ്ണം അദാലത്തില്‍ പരിഗണിക്കാത്ത മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ പരാതികള്‍ നേരിട്ട് അതത് വകുപ്പുകളിലേക്ക് കൈമാറും. ലക്കിടി മംഗലം യുനൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിന് മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ് എന്നിവർ നേതൃത്വം വഹിച്ചു.
എം.എൽ.എമാരായ പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, ജില്ല കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്, ഒറ്റപ്പാലം സബ്കലക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ, വിവിധ വകുപ്പുകളിലെ ജില്ല, താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.