തിരശ്ശീലയഴിച്ചു; ഇനിയില്ല, ഒറ്റപ്പാലത്തിന്റെ ആദ്യ കൊട്ടക
text_fieldsഒറ്റപ്പാലം ലക്ഷ്മി പിക്ച്ചർ പാലസ്
ഒറ്റപ്പാലം: വ്യാഴാഴ്ചത്തെ സെക്കൻഡ് ഷോ അവസാനിച്ചപ്പോൾ ഒറ്റപ്പാലത്തെ ലക്ഷ്മി പിക്ചർ പാലസിൽ തിരശ്ശീല വീണത് ഒരു നാഴികക്കല്ലിന് കൂടിയാണ്. ഏഴ് പതിറ്റാണ്ടിലേറെ മലയാള സിനിമക്കൊപ്പം വളർന്ന തീയറ്ററാണ് ഓർമയാകുന്നത്. സിനിമക്കാരുടെ ഭാഗ്യ ലൊക്കേഷൻ എന്ന വിശേഷണമുള്ള ഒറ്റപ്പാലത്തെ ഏറെ പഴക്കമുള്ള തിയേറ്ററിനാണ് വ്യാഴാഴ്ചയിലെ പ്രദർശനത്തോടെ താഴുവീണത്. മോഹൻലാലിന്റെ ‘തുടരും’, ടോവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്നീ ചിത്രങ്ങളായിരുന്നു അവസാനമായി പ്രദർശിപ്പിച്ചത്.
പ്രേക്ഷക പങ്കാളിത്തം വേണ്ടുവോളമുണ്ടായിട്ടും തിയറ്റർ പൂട്ടാനുള്ള ഉടമയുടെ തീരുമാനത്തിന് പിന്നിൽ നാടിന്റെ വികസനത്തോടുള്ള പ്രതിബന്ധതയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആസൂത്രണം ചെയ്ത ബൈപാസ് പദ്ധതി കടന്നുപോകുന്നത് തിയറ്ററിന് സമീപമുള്ള നിലവിലെ റോഡിലൂടെയാണ്. ഇതിനായി ഉടമ പി.എൻ. ജയശങ്കർ തിയറ്റർ പ്ലോട്ടിൽനിന്ന് എട്ട് സെന്റ് കൈമാറി. ഇതേതുടർന്ന് വാഹനങ്ങളുടെ പാർക്കിങ് ഏരിയയിൽ കുറവ് വരുന്ന സാഹചര്യത്തിൽ തുടർ പ്രവർത്തനം ബുദ്ധിമുട്ടിലാകുമെന്നതാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തൽ.
കേരളപ്പിറവിക്കും രണ്ട് വർഷം മുമ്പ്, 1954 ഫെബ്രുവരി 11 നാണ് തിയറ്ററിന്റെ തുടക്കം. ഒറ്റപ്പാലത്തെ പ്രമുഖ വ്യവസായികളായിരുന്ന ഇ.പി. അച്യുതൻ നായരും സഹോദരൻ ഇ.പി. മാധവൻ നായരും ചേർന്നാണ് തിയറ്ററിനായി കെട്ടിടം നിർമിച്ചത്. തിയേറ്ററിന് ഇവർ മാതാവിന്റെ പേരായ എരണ്ടത്ത് പുത്തൻ വീട്ടിൽ ലക്ഷ്മി അമ്മയുടെ പേരും നൽകി.
സത്യന്റെ ആദ്യ ചിത്രമായ ‘ആത്മസഖി’യാണ് പ്രദർശത്തിനെത്തിയ ആദ്യ സിനിമ. 1974 ൽ തിയറ്റർ ഷൊർണൂർ സ്വദേശി പി.കെ. രാജന് കൈമാറി. ഉടമാവകാശം കൈമാറിയെങ്കിലും രാജന്റെ മകൾ ബീനയും ഭർത്താവ് പി.എൻ. ജയശങ്കറും ലക്ഷ്മി പിക്ച്ചർ പാലസ് എന്ന പേരിൽ മാറ്റം വരുത്താതെയാണ് പൂട്ടുന്നത് വരെയും തുടർന്നത്. അടുത്ത കാലം വരെ ബി ക്ലാസ് വിഭാഗത്തിലായിരുന്നു തിയറ്റർ. വിദേശത്തുനിന്നെത്തിച്ച യന്ത്രസംവിധാനത്തിലായിരുന്നു തിയേറ്ററിന്റെ പ്രവർത്തനം.
2018 ലാണ് ഇത് മൾട്ടിപ്ലക്സ് ആക്കിയത്. ഇതിനായി ആർഭാടമായ നവീകരണമാണ് നടന്നത്. 250 ഉം 150ഉം സീറ്റുകളുള്ള രണ്ട് സ്ക്രീൻ സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചത്. ക്യൂബ് പോജക്ടറും സമ്പൂർണ എയർകണ്ടീഷനും പ്രേക്ഷകരെ തിയറ്ററിലെത്തിച്ചു. ചിത്രീകരണത്തിനായി ഒറ്റപ്പാലത്തെത്തിയിരുന്ന സിനിമയിലെ നായകർ ഉൾപ്പെടെയുള്ളവർക്ക് പലതവണ ആതിഥ്യമരുളിയ തിയേറ്ററാണ് വിസ്മൃതിയിലാവുന്നത്.