ആരോഗ്യവകുപ്പ് പരിശോധന; മണ്ണൂരിൽ രണ്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം
text_fieldsമണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു
പത്തിരിപ്പാല: മണ്ണൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധനയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ തുടങ്ങിയവയിൽ പരിശോധന നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് പൊതുജന ആരോഗ്യ നോട്ടീസ് നൽകി. മാലിന്യം കത്തിച്ചതിനും പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനുമായി 11500 രൂപ പിഴ ഈടാക്കാൻ ഗ്രാമപഞ്ചായത്തിന് ശിപാർശ ചെയ്തു.
വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകി. പുകവലി നിരോധന നിയമപ്രകാരം ഏഴു സ്ഥാപനങ്ങളിൽ നിന്നായി 1400 രൂപ പിഴ ഈടാക്കി. ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന.
ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു, ഗണേഷ് ശർമ, രമ്യ, സ്മിത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി അബ്ദുൽ ഷമീം, ക്ലർക് ഫാഷിർ റഹ്മാൻ, ഹരിത കർമസേന ബ്ലോക്ക് കോഓഡിനേറ്റർ റഷീദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.