പട്ടാമ്പി-പുലാമന്തോൾ പാത വീതി കൂട്ടും -മുഹമ്മദ് മുഹ്സിൻ എം.എൽ.എ
text_fieldsപട്ടാമ്പി: പട്ടാമ്പി-പുലാമന്തോൾ പാതയിൽ കട്ട വിരിച്ച് റോഡ് വീതി കൂട്ടുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ആദ്യ ഘട്ടമായി കൊപ്പം വരെയുള്ള പ്രവൃത്തി പൂർത്തിയാക്കും. അതോടൊപ്പം പൂച്ചെടികൾ വെച്ച് മനോഹരമാക്കാനും പദ്ധതിയുണ്ടെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ എം.എൽ.എ പറഞ്ഞു. നിള-ഐ.പി.ടി റോഡ് നവീകരണത്തിന്റെ റബറൈസിങ് പൂർത്തിയാക്കാൻ തടസ്സം വാട്ടർ അതോറിറ്റിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുടിവെള്ള വിതരണത്തിന് പൈപ്പിടൽ പൂർത്തിയാക്കാൻ ജാഗ്രത കാണിക്കുന്നില്ല. റോഡ് പണി കഴിഞ്ഞാൽ വെട്ടിപ്പൊളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കി വിടാൻ ആരെയും അനുവദിക്കില്ലെന്ന് നഗരസഭാധ്യക്ഷൻ ടി.പി. ഷാജി പറഞ്ഞു. സ്ഥാപനങ്ങളിലെ അഴുക്കുവെള്ളം പൊതു അഴുക്കു ചാലിലേക്ക് ഒഴുക്കുന്നതിനെതിരെയും നടപടിയെടുക്കും.
ഡ്രെയ്നേജ് പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. പകർച്ചവ്യാധി തടയാൻ നടപടി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. രാമദാസ് ആവശ്യപ്പെട്ടു. ഹൈസ്‌കൂളുകൾക്ക് മുന്നിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലപൂർവ ശുചീകരണം ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. ജമീല (തിരുവേഗപ്പുറ), കെ.പി. മണി (മുതുതല), പി.പി. വിജയൻ (ഓങ്ങല്ലൂർ), കെ. ശശിരേഖ (പട്ടിത്തറ), അംബിക (ആനക്കര), തിരുമിറ്റക്കോട് വൈസ് പ്രസിഡന്റ് കെ.കെ. ഷർമിള, തൃത്താല എം.എൽ.എയുടെ പ്രതിനിധി കെ. വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


