പദ്ധതികൾ പലതുണ്ടായിട്ടും പുളിനെല്ലി പാലത്തിന് അവഗണന മാത്രം
text_fieldsകോട്ടായി: പദ്ധതികൾ പലതും കഴിഞ്ഞെങ്കിലും പുളിനെല്ലി പാലത്തിന് ഇപ്പോഴും അവഗണന തന്നെ. കോട്ടായി, കുത്തനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പുളിനെല്ലി പാലം. 60 വർഷം പഴക്കമുള്ള പാലം തകർച്ചാഭീഷണിയിലായിട്ട് പത്തുവർഷമായി.
1965 ജൂൺ 22ന് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ നിർമാണ ചെലവ് വെറും 22500 രൂപയായായിരുന്നു. മൂന്ന് സ്പാനുകളിലായി നിർമിച്ച, നാലു ചക്ര വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്ന വീതികുറഞ്ഞ പാലത്തിന്റെ കൈവരികൾ മാത്രമല്ല തൂണുകളും വീണ്ടു കീറി തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന പാലം പുനർനിർമിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താനുള്ള നടപടികൾ പോലും ഉണ്ടായിട്ടില്ല.പഴയ കാല നിർമാണ വൈദഗ്ധ്യം കൊണ്ട് മാത്രം നിലനിൽക്കുന്ന പുളി നെല്ലി പാലം ദുരന്തം വരുത്തിവെക്കരുതേ എന്ന പ്രാർഥനയിലാണ് ജനങ്ങൾ. എന്നാൽ, പാലം തകർന്നു വീണാലേ പുതിയത് നിർമിക്കൂ എന്ന നിലപാടിലാണ് ജനപ്രതിനിധികൾ.


