ഷൊർണൂർ മണ്ഡലം ചുവപ്പെങ്കിലും പോര് ശക്തം
text_fields1.യു.ഡി.എഫ് സ്ഥാനാർഥി പി. ഹരിഗോവിന്ദൻ ഷൊർണൂർ കണയത്ത് പ്രചാരണ യോഗത്തിൽ 2.എൽ.ഡി.എഫ് സ്ഥാനാർഥി പി. മമ്മിക്കുട്ടി ഷൊർണൂർ മുണ്ടായയിൽ വോട്ടഭ്യർഥിക്കുന്നു 3.എൻ.ഡി.എ സ്ഥാനാർഥി ശങ്കു. ടി. ദാസ് ഷൊർണൂരിലെ
പ്രചാരണത്തിനിടെ
ഷൊർണൂർ: ഷൊർണൂർ മണ്ഡലത്തിന് എപ്പോഴും ചുവപ്പ് നിറമാണ്. യു.ഡി.എഫ് നല്ല വിജയം നേടിയ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പോലും മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ 23,000 വോട്ടിന്റെ മേൽക്കൈയുമുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ 35,000 വോട്ടിന്റെ വലിയ മേൽക്കൈയുണ്ട് എൽ.ഡി.എഫിന്. എന്നാലും മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള പെടാപ്പാടിലാണ് മൂന്ന് മുന്നണികളും. എൽ.ഡി.എഫിന് ഉറപ്പിക്കാവുന്ന ഒരു മണ്ഡലമായി തന്നെയാണ് ഷൊർണൂർ വിലയിരുത്തപ്പെടുന്നത്. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കാനുള്ള വിമതശല്യം നിലനിൽക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല. സ്ഥാനാർഥിത്വം മോഹിച്ചിരുന്ന രണ്ട് പേർക്ക് അത് ലഭിക്കാത്തതിലുള്ള അമർഷവുമുണ്ട്.
ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളാണ് മണ്ഡലത്തിലുള്ളത്. രണ്ടും ഭരിക്കുന്നത് എൽ.ഡി.എഫ്. യു.ഡി.എഫിന് അംഗങ്ങളില്ലാത്ത പഞ്ചായത്തും മണ്ഡലത്തിലുണ്ട്. മാറിയ രാഷ്ട്രീയ- ജാതീയ സമവാക്യങ്ങൾ കണക്കിലെടുത്താൽ എന്താണ് സംഭവിക്കുകയെന്നത് കണ്ടറിയണം. മൂന്ന് സ്ഥാനാർഥികളും ചൊവ്വാഴ്ച ഷൊർണൂർ നഗരസഭയിൽ പര്യടനം നടത്തി.


