ട്രെയിനിൽ നാല് കിലോയോളം കഞ്ചാവ് കണ്ടെത്തി
text_fieldsഷൊർണൂരിൽ ട്രെയിനിൽ കണ്ടെത്തിയ കഞ്ചാവ് റെയിൽവേ പൊലീസ് പരിശോധിക്കുന്നു
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ട്രെയിൻ കമ്പാർട്ട്മെന്റിലെ സീറ്റിനടിയിൽ ബാഗിലായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം വരുന്ന കഞ്ചാവാണ് ഉപേക്ഷിച്ച നിലയിൽ റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്. ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ അനിൽ മാത്യുവും സംഘവും നടത്തിയ വ്യാപക പരിശോധനയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഏഴാം നമ്പർ ഫ്ലാറ്റ്ഫോമിലെത്തിയ ശ്രീ ഗംഗാനഗർ-തിരുവനന്തപുരം എക്സ്പ്രസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ പരിശോധനയുണ്ടെന്ന് അറിഞ്ഞ പ്രതി കഞ്ചാവ് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാവമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ അനിൽ മാത്യു പറഞ്ഞു. എസ്.ഐ സി.വി ഹരിദാസ്, ഗോകുൽ ദാസ്, ശ്യാം, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ശശിനാരായണൻ, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.