‘പഞ്ചകന്യക’ നൃത്തശിൽപം അരങ്ങേറി
text_fieldsഷൊർണൂർ: ‘കന്യ’ എന്ന പദത്തിന് ഗഹനമായ അർഥതലം നൽകി ‘പഞ്ചകന്യക’ നൃത്തശിൽപം അരങ്ങിലെത്തിച്ചു. കലാമണ്ഡലം ലീലാമ്മയുടെ സ്മരണാർഥം ശിഷ്യരായ അഞ്ച് നർത്തകിമാരാണ് പഞ്ചകന്യകമാരായി അരങ്ങ് വാണത്. പുരാണ കഥാപാത്രങ്ങളായ സീത, മണ്ഡോദരി, ദ്രൗപദി, താര, അഹല്യ എന്നിവരെ അടിസ്ഥാനമാക്കിയാണ് നൃത്തശിൽപമൊരുക്കിയത്. ജീവിതത്തിൽ അത്യന്തം ക്ലേശങ്ങളും സങ്കീർണ സാഹചര്യങ്ങളും നേരിട്ടപ്പോഴും ഹൃദയശുദ്ധിയാൽ ഇവർ കന്യകമാർക്ക് തുല്യമാകുന്നതാണ് ഇതിവൃത്തം.
കലാമണ്ഡലം കവിത കൃഷ്ണകുമാർ, ഡോ. സംഗീത പ്രസാദ്, ഡോ. മായ രാജേഷ്, ഡോ. കൃഷ്ണപ്രിയ, ഡോ. ഗീത ശിവകുമാർ എന്നിവരാണ് പഞ്ചകന്യകമാരായി അരങ്ങിലെത്തിയത്. വൈലോപ്പിള്ളി നാരായണൻകുട്ടിയുടെ വരികൾക്ക് ഇടയ്ക്ക കലാകാരനായ ഡോ. തൃശൂർ കൃഷ്ണകുമാറാണ് സംഗീതമൊരുക്കിയത്. കലാമണ്ഡലം കാർത്തികേയൻ (വായ്പാട്ട്), മുരളീകൃഷ്ണൻ (വീണ), ഡോ. രാജ് കുമാർ (പുല്ലാങ്കുഴൽ), കലാമണ്ഡലം ഹരികൃഷ്ണൻ (മൃദംഗം), കലാമണ്ഡലം അരുൺദാസ് (ചെണ്ട) എന്നിവർ പിന്നണിക്കാരായി. ചെറുതുരുത്തി ശ്രുതിലയയിലാണ് റെക്കോർഡിങ് നടത്തിയത്.

