രോഗിയായ വയോധികയുടെ ആഭരണം കവർന്ന പ്രതി പിടിയിൽ
text_fieldsഉമ്മർ ഖാൻ
ഷൊർണൂർ: രോഗികളായ വയോദമ്പതികളെ പരിചരിക്കാൻ നിൽക്കുന്നതിനിടെ വയോധികയുടെ ആഭരണം കവർന്ന് മുങ്ങിയ പ്രതി പിടിയിൽ. ഷൊർണൂർ മുണ്ടായ വടക്കേതിൽ ഉമ്മർ ഖാൻ (40) ആണ് പിടിയിലായത്. ഷൊർണൂർ ആലഞ്ചേരിയിൽ രോഗികളും ദമ്പതികളുമായ ഹക്കീം റാവുത്തർ, നബീസ എന്നിവരെ പരിചരിക്കാൻ നിന്നിരുന്നയാളാണ് പ്രതി.
ദമ്പതികളുടെ രോഗാവസ്ഥ മുതലെടുത്ത് നബീസയുടെ സ്വർണാഭരണങ്ങൾ മോഷണം നടത്തി പകരം മുക്കുപണ്ടം അണിയിച്ച് കളവ് മറച്ചുവെച്ചു. വിദഗ്ധ ചികിത്സക്കായി നബീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ബന്ധുക്കൾ മോഷണവിവരം അറിയുന്നത്. ഉടനെ ഷൊർണൂർ പൊലീസിൽ പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി മൊബൈൽ ഫോൺ താമസസ്ഥലത്ത് വെച്ച് മുങ്ങി. തമിഴ്നാട് ഈറോഡ് കൊക്രായൻ പേട്ടയിൽ വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണം പണയത്തിലാണെന്നും വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.എം. മഹേഷ് കുമാർ, എ.എസ്.ഐമാരായ അനിൽകുമാർ, കമലം, സി.പി.ഒമാരായ റിയാസ്, സജീഷ് എന്നിവരാണ് കേസന്വേഷിച്ചത്.