ശമ്പള വർധനവില്ലാതെ വർഷങ്ങൾ; ജില്ല വനിത-ശിശു ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsപാലക്കാട്: ജില്ല വനിത-ശിശു ആശുപത്രിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾ ശമ്പള വർധനവില്ലാതെ ദുരിതത്തിൽ. 20 സ്ത്രീ തൊഴിലാളികളാണ് ആശുപത്രിയിൽ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നത്. അഞ്ചുമുതൽ 20 വർഷം വരെയായി ഇവിടെ ജോലി ചെയ്യുന്നവരാണ് എല്ലാവരും. പ്രതിദിനം 500 രൂപയാണ് ഇവരുടെ കൂലി. മാസത്തിൽ നാല് ഓഫുണ്ട്. ഈ ദിവസങ്ങളിൽ ശമ്പളം പിടിക്കും.
അത്യാവശ്യങ്ങൾക്കായി കൂടുതൽ അവധി എടുത്താലും ശമ്പളം പിടിക്കും. ബാക്കികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ആശുപത്രി വികസന സമിതിയാണ് ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. നേരത്തെ 450 രൂപയായിരുന്ന കൂലി 2013-14 കാലഘട്ടത്തിലാണ് 50 രൂപ വർധിപ്പിച്ച് 500 ആക്കിയത്. അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയാണ് ശമ്പളവർധന നടപ്പാക്കിയത്. എന്നാൽ ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഇതേ ശമ്പളത്തിലാണ് ഈ തൊഴിലാളികൾ ജോലിയെടുക്കുന്നത്.
രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ, ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 7.30 വരെ, വൈകീട്ട് 7.30 മുതൽ രാവിലെ 7.30 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി. മൂന്ന് രാത്രി പണിയെടുത്താൽ ഒരുപകലും രാത്രിയും ഒഴിവ് കിട്ടും എന്നൊരു ആനുകൂല്യം മാത്രമാണ് നിലവിൽ ഇവർക്ക് ലഭിക്കുന്നത്.
ജില്ല പഞ്ചായത്തിന് കീഴിലാണ് ജില്ല വനിത-ശിശു ആശുപത്രി, ജില്ല ആശുപത്രി എന്നിവ പ്രവർത്തിക്കുന്നത്. ജില്ല ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക് പ്രതിദിനം 690 രൂപയാണ് ശമ്പളം. ഒരേ ഭരണസമിതിക്ക് കീഴിലാണെങ്കിലും രണ്ട് ശമ്പളം എന്ന വേർതിരിവാണ് തൊഴിലാളികൾ നേരിടുന്നത്.
ജില്ല പഞ്ചായത്ത് പഴയഭരണസമിതി 50 രൂപ വർധിപ്പിച്ചപ്പോൾ നാല് അവധിക്കുള്ള ശമ്പളം പിടിച്ചിരുന്നില്ല. എന്നാൽ പുതിയ ഭരണസമിതി വന്നശേഷം ശമ്പള വർധന പരിഗണിച്ചില്ലെന്ന് മാത്രമല്ല നാല് അവധിക്കുള്ള 2000 രൂപ പിടിക്കാനും തുടങ്ങിയതായി ജീവനക്കാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അദാലത്ത്, ആരോഗ്യമന്ത്രി, കലക്ടർ തുടങ്ങിയവർക്കെല്ലാം നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ലെന്നും ജീവനക്കാർ പറഞ്ഞു. ഗർഭിണികളും അമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയായതിനാൽ ശുചിത്വം പ്രധാനമാണ്.
പ്രസവം നടക്കുന്ന ലേബർ റൂം മുതൽ അത്യാഹിത വിഭാഗം, വാർഡുകൾ ഉൾപ്പെടെ വളരെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നവജാതശിശുക്കൾക്ക് അണുബാധക്ക് സാധ്യതയുണ്ട്. അതിനാൽ അതീവശ്രദ്ധ പുലർത്തണം. വാടകവീടുകളിൽ കഴിയുന്നവരുൾപ്പെടെ ഇവിടെ തൊഴിലാളികളായുണ്ട്.
തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വളരെയധികം പ്രയാസപ്പെടുന്നതായി ഇവർ പറയുന്നു. മേയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ചോദിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അവധി ദിവസത്തെ ശമ്പളം പിടിക്കുന്നത് ഒഴിവാക്കുകയും വേതനം 650 രൂപയാക്കി വർധിപ്പിക്കുകയും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.