അമൃത് 2.O; ജല ശുദ്ധീകരണ പ്ലാന്റിനായി കൂറ്റൻ പൈപ്പുകളെത്തി
text_fieldsഝാർഖണ്ഡിൽനിന്ന് എത്തിച്ച 400 എം.എം ഡി.ഐ പൈപ്പുകൾ
പത്തനംതിട്ട: അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള നടപടികളുമായി നഗരസഭ. അമൃത് 2.O പദ്ധതിയുടെ ഭാഗമായി പാമ്പൂരിപ്പാറയിൽ നിർമിക്കുന്ന ആധുനിക കുടിവെള്ള പ്ലാന്റിനായി കൂറ്റൻ പൈപ്പുകളെത്തിച്ചു. കല്ലറ കടവ് ഇൻടേക്ക് പമ്പ് ഹൗസിൽനിന്നും കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലേക്കും തുടർന്ന് ജലസംഭരണിയിലേക്കും വെള്ളം എത്തിക്കാനുള്ള പൈപ്പുകളാണ് എത്തിച്ചത്. ഝാർഖണ്ഡിൽനിന്ന് എത്തിച്ച 400 എം.എം ഡി.ഐ പൈപ്പുകൾ ഒരുകിലോ മീറ്ററോളം നീളത്തിലാണ് സ്ഥാപിക്കേണ്ടത്.
നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി 27.62 കോടി രൂപ ചെലവിൽ നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. മൂന്നാം ഘട്ടമാണ് ശുദ്ധീകരണ പ്ലാന്റ് നിർമാണം. 14.87 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് ജല അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്നും നഗരത്തിൽ വിതരണം ചെയ്യുന്നത്.
ജില്ല ആസ്ഥാനത്തിന്റെ ഇന്നത്തെ ആവശ്യകതക്ക് ഇത് പര്യാപ്തമല്ല. പുതിയ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരമാകും. ജനുവരി 13ന് ആരംഭിച്ച പ്ലാന്റിന്റെ നിർമാണം 18 മാസംകൊണ്ട് പൂർത്തീകരിക്കാനാണ് കരാർ. ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കാനുള്ള കിണറിന്റെയും കലക്ഷൻ ചേംബറിന്റെയും നിർമാണം 66 ലക്ഷം രൂപ ചെലവഴിച്ച് 2023ൽ പൂർത്തിയായിരുന്നു.
ജല വിതരണത്തിലെ നഷ്ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജല അതോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു. വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തനമാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. 3.5 കോടി രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.
നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർമിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി. ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നതിനിടയിൽ തന്നെ ഉയർന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിർമിച്ച് പദ്ധതിയുടെ സമ്പൂർണ പ്രവർത്തനം ഉറപ്പുവരുത്താനാണ് നഗരസഭ ശ്രമിക്കുന്നത്.
കുടിവെള്ള വിതരണത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം ജല അതോറിറ്റിക്ക് ആണെങ്കിലും നഗരത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഭരണസമിതി തീരുമാനമെടുത്ത് മുന്നോട്ടുപോകുകയായിരുന്നു. താൽക്കാലിക പരിഹാരത്തിന് പകരം നഗരത്തിന്റെ ഭാവി ആവശ്യകതകൂടി പരിഗണിച്ചാണ് സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.