ഡെങ്കിപ്പനി വ്യാപനം; ഒരാഴ്ചക്കിടെ 50ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsപത്തനംതിട്ട: മഴക്കൊപ്പം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. ഒരാഴ്ചക്കിടെ 50ലധികം പേർക്ക് രോഗം ബാധിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുള്ളതിനാൽ ഇനിയും രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി മൈലപ്ര, മെഴുവേലി, കല്ലൂപ്പാറ, കടമ്മനിട്ട, പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
പത്തനംതിട്ട, അടൂർ നഗരസഭകൾ, സീതത്തോട്, കൊടുമൺ, അരുവാപ്പുലം, തണ്ണിത്തോട്, കോന്നി, കടമ്പനാട്, ആനിക്കാട്, പ്രമാടം, പള്ളിക്കൽ, മല്ലപ്പള്ളി, ഏറത്ത്, ഏഴംകുളം, നാറാണമൂഴി, വള്ളിക്കോട് പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളും സ്ഥിതി വിലയിരുത്തി ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ട് പട്ടിക പുതുക്കുന്നുമുണ്ട്.
നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീടുകളിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നതാണ് ഡെങ്കിപ്പനി കൂടാൻ കാരണമായി വിലയിരുത്തുന്നത്. റബർ തോട്ടങ്ങൾ ഏറെയുള്ളതിനാൽ കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനിടെ, ഇൻഡോർ ചെടികളും വില്ലനാകുന്നതായി ആരോഗ്യപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇൻഡോർ ചെടികൾ നനക്കുമ്പോൾ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ പലരും മറക്കുന്നു. ഇത് കൊതുകിന് മുട്ടയിട്ട് പെരുകുന്നതിനുള്ള അനുകൂല സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ടയറുകൾ, ചിരട്ട എന്നിവ കൊതുകിന്റെ ഉറവിടങ്ങളാകുമെന്നതിനാൽ ഇവയിൽ വെള്ളം നിറഞ്ഞിരിക്കാൻ അനുവദിക്കരുത്. എയർകണ്ടീഷനറുകളിൽനിന്നുള്ള വെള്ളം പുറത്തേക്കുവരുന്ന പൈപ്പ്, പഴയ തരം റെഫ്രിജറേറ്ററുകൾക്കു പിൻവശത്തെ വെള്ളം ശേഖരിക്കുന്ന ട്രേ എന്നിവിടങ്ങളിലും കൊതുകുകൾ വളരുന്നത് വർധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നു.
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അഞ്ച് മുതൽ എട്ട് ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും. കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകൾക്കു പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദിയും ഓക്കാനവും വയറുവേദന, കറുത്ത നിറത്തിൽ മലം പോകുക, ശ്വാസ തടസ്സം, മൂക്കിൽനിന്നും വായിൽനിന്നും രക്തസ്രാവം, തൊണ്ട വരളുക, അമിതമായ ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. അതിതീവ്ര പനി (104 ഡിഗ്രി വരെ) ഉണ്ടാകും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും അധികൃതർ പറയുന്നു.