സമരം അവസാനിച്ചു; 12 ദിവസത്തിനു ശേഷം കൊട്ടവഞ്ചി സവാരികേന്ദ്രം വീണ്ടും സജീവം
text_fieldsമണ്ണീറ വെള്ളച്ചാട്ടത്തിലെ സന്ദർശകരുടെ തിരക്ക്
കോന്നി: തൊഴിലാളികളുടെയും ഇക്കോ ടൂറിസം ജീവനക്കാരുടെയും 12 ദിവസത്തോളം നീണ്ട സമരത്തിനുശേഷം കൊട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്നപ്പോൾ അടവിയിലും മണ്ണീറ വെള്ളച്ചാട്ടത്തിലും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും ട്രേഡ് യൂനിയൻ നേതാക്കളുടെയും സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകളാണ് കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിയത്.
രാവിലെ കോന്നി ആനത്താവളത്തിൽ എത്തിയ ശേഷമാണ് കൊട്ടവഞ്ചി കയറാൻ സഞ്ചാരികൾ എത്തിയത്. മഴപെയ്ത് ജലസമൃദ്ധമായ കല്ലാറിന്റെ പരിസരത്ത് രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും പല ദിക്കുകളിൽനിന്ന് എത്തിയ വിനോദ സഞ്ചാരികൾ സവാരി നടത്തി മണ്ണീറ വെള്ളച്ചാട്ടവും കണ്ട് മടങ്ങി. അവധി ദിനങ്ങൾ ആയതിനാൽ കുട്ടികളുമായാണ് മുതിർന്നവർ എത്തിയത്. ദിവസങ്ങളായി കൊട്ടവഞ്ചി സവാരി കേന്ദ്രം അടഞ്ഞുകിടന്നിരുന്നത് വനം വകുപ്പിന് വലിയ വരുമാന നഷ്ടമാണ് വരുത്തിവെച്ചത്.
അവധിക്കാലം കൂടി ആയതിനാൽ ഒട്ടനവധി ആളുകൾ വന്നു പോകേണ്ട സ്ഥലം കൂടി ആയിരുന്നു അടവി. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ പിരിച്ചു വിടുമെന്ന വനം വകുപ്പ് ഉത്തരവിനെ തുടർന്നാണ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം കോന്നി എം.എൽ.എയും ട്രേഡ് യൂനിയൻ നേതാക്കളും തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി പങ്കെടുത്ത യോഗത്തിലാണ് അടവി കൊട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തും എന്നാണ് അധികൃതരുടെ പ്രതീക്ഷ.