ഐരവൺപാലം നിർമാണം ദ്രുതഗതിയിൽ
text_fieldsനിർമാണ പ്രവൃത്തി പുരോഗമിക്കുന്ന ഐരവൺപാലം
കോന്നി: അരുവാപ്പുലം-ഐരവൺ കരകളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയായതോടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
അച്ചൻകോവിലാറിന് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് മുകളിൽ മൂന്നു സ്പാനുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. സ്പാനുകൾ പൂർത്തിയായാൽ പാലം നിർമാണം വേഗത്തിൽ പൂർത്തീകരിച്ച് പാലം നാടിന് സമർപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാകാതെ വന്നതോടെ നിർമാണ കാലാവധി കഴിഞ്ഞ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പ്രതിസന്ധിയിലായിരുന്നു.
12.25 കോടി ചെലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. 18 മാസമായിരുന്നു പാലത്തിന്റെ നിർമാണ കാലാവധി. എന്നാൽ, ആദ്യ ഘട്ടത്തിൽ ഏഴുമാസം മാത്രമാണ് നിർമാണം നടന്നത്. അരുവാപ്പുലം, ആറ്റുവശം ഭാഗങ്ങളിൽ സ്വകാര്യ ഭൂവുടമകൾക്ക് നാലുവർഷങ്ങൾക്ക് മുമ്പ് അഡ്വാൻസ് തുക നൽകിയിരുന്നു. എങ്കിലും ബാക്കി തുക നൽകി ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കാൻ കഴിയാതെ വന്നതോടെ പാലം നിർമാണം പ്രതിസന്ധിയിലാവുകയായിരുന്നു. ഇതാണ് ഇപ്പോൾ പരിഹരിക്കപ്പെട്ട് ഭൂമി ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്. അരുവാപ്പുലം കരയിലെ തൂണുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ തൂണുകളും പൂർത്തിയായിട്ടുണ്ട്. പാലത്തിന് ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോട് കൂടി ആകെ 11 മീറ്റർ വീതിയാണുള്ളത്. പാലത്തിന് നദിക്ക് കുറുകെ മൂന്നുസ്പാനുകളും ഇരുകരകളിലുമായി ആറു സ്പാനുകളാണുള്ളത്.
നദിക്ക് കുറുകെയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് പി.എസ്.സി ഗിർഡർ രൂപകൽപനയും ലാൻഡ് സ്പാനുകൾക്ക് ആർ.സി.സി സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ടർ രൂപകൽപനയുമാണ് സ്വീകരിച്ചത്. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഉപരിതല നിർമാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപെടുത്തിയാണ് പലതിനുള്ള സമീപന പാത വിഭാവനം ചെയ്തിട്ടുള്ളത്.


