പത്തനംതിട്ടയിൽ കനത്തമഴ; വ്യാപക നാശനഷ്ടം
text_fieldsറാന്നി ഇട്ടിയപ്പാറ ബൈപാസിൽ ഒടിഞ്ഞുവീണ അൽബീസിയ മരങ്ങൾ വെട്ടിമാറ്റുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ
കോന്നി: കോന്നിയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ബന്ധം തടസ്സപ്പെട്ടു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളകൊള്ളൂരിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ പ്ലാവ് വീണ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടു. കോന്നിയിൽ നിന്ന് അഗ്നിരക്ഷ സേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി. കോന്നി അട്ടച്ചാക്കലിലും മരം വീണ് വൈദ്യുതിയും ഗതാഗതവും മുടങ്ങി. ചിറ്റൂർ മുക്ക് കുറ്റിയിൽ ഭാഗത്ത് ബി.എസ്.എൻ.എൽ ടവറിന് സമീപം വൈദ്യുതി ലൈനിൽ മരം വീണു.
വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തേക്ക് ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങി. ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് അട്ടചാക്കൽ ആഞ്ഞിലികുന്നിന് സമീപം ഗതാഗതം തടസ്സപ്പെട്ടു. കോന്നിയിൽ നിന്ന് അഗ്നിരക്ഷ സേന എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അട്ടച്ചാക്കൽ മാർത്തോമ പള്ളിപടിയിൽ കാറ്റിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തുടങ്ങി. കൂടൽ വില്ലേജിൽ പാങ്ങോട് പുത്തൻ വീട്ടിൽ ലില്ലിക്കുട്ടിയുടെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു.
അയൽവാസിയുടെ വീടിന്റെ കാർ പോർച്ചിലേക്കാണ് ഇത് തകർന്നുവീണത്. സുരക്ഷ കണക്കിലെടുത്ത് ഇവരോട് ബന്ധുവീട്ടിലേക്ക് താമസം മാറാൻ വില്ലേജ് അധികൃതർ നിർദേശം നൽകി. തണ്ണിത്തോട് കുഴിപ്പറമ്പിൽ വീട്ടിൽ ബൈജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്തമഴയിൽ തകർന്നു. തണ്ണിത്തോട് മൂഴി-കോട്ടഭാഗം റോഡിലും മരങ്ങൾ ഒടിഞ്ഞുവീണ് മൂന്ന് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. കോന്നി ചെങ്ങറയിലും പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപക നാശനഷ്ടമുണ്ടായി.
റാന്നിയിൽ വ്യാപകനാശം
റാന്നി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ നാശം വിതച്ച് മിന്നൽ ചുഴലിയും. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ റാന്നിയിൽ വ്യാപകനാശമുണ്ടായി. റാന്നി ടൗണില്‍ ഇട്ടിയപ്പാറ ബൈപാസ് റോഡിലേക്ക് മരങ്ങള്‍ കൂട്ടമായി പതിച്ചു. അറുതോളം മരങ്ങൾ കടപുഴകിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.30ഓടെ പെയ്ത കനത്ത മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റാണ് നാശം വിതച്ചത്. ബൈപാസ് ജങ്ഷനില്‍ കണ്ടനാട്ട് എം.എല്‍.എ പടിയിലാണ് മരങ്ങള്‍ വീണത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽനിന്ന് അറുപതോളം മരങ്ങളാണ് ഒടിഞ്ഞുവീണത്. മരങ്ങള്‍ വീണ് 11 വൈദ്യുതി തൂണുകളും നിലംപതിച്ചു.
മരങ്ങൾ വീണതിനെതുടർന്ന് ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതകുരുക്ക് രൂപപെട്ടു. പൊലീസും അഗ്നിരക്ഷാസേനയും എത്തി പിന്നീട് ഗതാഗതം നിയന്ത്രിച്ചു. അഗ്നിരക്ഷാസേന റാന്നി യൂനിറ്റിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റിട്ടുണ്ട്.
ചുങ്കപ്പാറയിൽ കാറ്റിൽ വ്യാപക നാശം
മല്ലപ്പള്ളി: മഴയിലും കാറ്റിലും ചുങ്കപ്പാറയിലടക്കം മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശം. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകരുകയും കമ്പികൾ പൊട്ടുകയും ചെയ്തതോടെ വെണ്ണിക്കുളം, വായ്പ്പൂര്, മല്ലപ്പള്ളി സെക്ഷൻ പരിധികളിൽ വൈദ്യുതി ബന്ധം പൂർണമായി തടസ്സപ്പെട്ടു. ഇത് പുന:സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. വായ്പ്പൂർ സെക്ഷനിലെ ചുങ്കപ്പാറ, മാരംകുളം, പെരുമ്പെട്ടി, കാട്ടാമല, കുളങ്ങരക്കാവ്, പെരുമ്പ്രാ മാവ്, എഴുമറ്റൂർ, കാടിക്കാവ് കല്ലം മാവ്, കശായപ്പടി എന്നിവിടങ്ങളിലായി മരങ്ങൾ കടപുഴകിവീണ് 11 കെ വി പോസ്റ്റുകൾ തകർന്നു. വെണ്ണിക്കുളം സെക്ഷനിൽ വാളക്കുഴി ചുഴ റോഡിൽ 11 കെ വി ലൈനിലേക്കും മരം വീണു. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ മഴ പെയ്യുന്നതിനാൽ റോഡുകളിൽ വെളളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു.
പന്തളത്ത് വ്യാപക കൃഷിനാശം; നഷ്ടമേറെ വാഴ കർഷകർക്ക്
പന്തളം: നിർത്താതെ തുടരുന്ന മഴയിൽ പന്തളം മേഖലയിൽ വ്യാപക കൃഷിനാശം. വാഴ കർഷകർക്കാണ് കൂടുതൽ നഷ്ടം. ഓണവിപണി ലക്ഷ്യമാക്കി കർഷകർ വ്യാപകമായി വാഴ നട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും മഴയിലും കാറ്റിലുമായി നിലംപതിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞുനശിച്ചത്. കനത്ത മഴ മരച്ചീനി കർഷകരുടെ പ്രതീക്ഷകളും മുക്കി. മഴയുടെ അളവ് വർധിച്ചതോടെ ഏക്കർകണക്കിന് കൃഷിയാണ് നാശത്തിന്റെ വക്കിലുള്ളത്. ജൂണിൽ ആരംഭിക്കേണ്ട കാലവർഷം നേരത്തേ എത്തിയതോടെ നട്ട കപ്പ പലതും ചീഞ്ഞു. വിളവെടുപ്പിന് രണ്ടോ മൂന്നോ ആഴ്ച മാത്രം ബാക്കിയുള്ള കപ്പയും വെള്ളംകയറി നശിച്ചു. മഴ തുടരുന്നതിനാൽ ചീയൽരോഗത്തിന് സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.
കല്ലറക്കടവിൽ കൂറ്റൻ മരം കടപുഴകി
പത്തനംതിട്ട: അച്ചൻകോവിലാറിനോട് ചേർന്നുള്ള കല്ലറക്കടവിൽ കൂറ്റൻ മരം കടപുഴകിവീണ് വൈദ്യുത ലൈൻ തകർന്നു. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് മരം നിലംപതിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചു മാറ്റിയത്. അപകടത്തെതുടർന്ന് വൈദ്യുതി മുടങ്ങിയതോടെ കല്ലറക്കടവിലെ വാട്ടർ അതോറിറ്റിയുടെ പമ്പിങും മുടങ്ങി. പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചതോടെയാണ് പമ്പിങ് വീണ്ടും ആരംഭിച്ചത്.
കോന്നി റീച്ചിൽ പൊലിഞ്ഞത് 22 ജീവനുകൾ
കോന്നി: മഴ കനത്തതോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി രണ്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. വകയാറിൽ നിയന്ത്രണം വിട്ട ബൈക്ക് സൂചന ബോർഡിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ടുകാരിയും മരിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തതിന് ശേഷം മാത്രം കോന്നി റീച്ചിൽ വാഹനാപകടങ്ങളിൽ മരിച്ചത് 22ഓളം പേരെന്നാണ് കണക്കുകൾ. ഏകദേശം നൂറിലധികം അപകടങ്ങളും നടന്നു. ഇതിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.
കോന്നി ഇളകൊള്ളൂർ, ചിറ്റൂർ മുക്ക്, മാമൂട്, കോന്നി സെൻട്രൽ ജങ്ഷൻ, ചൈന മുക്ക്, എലിയറക്കൽ, പൂവൻപാറ, വകയാർ, കൊല്ലൻപടി, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ. റോഡിന് പലയിടങ്ങളിലും വീതി കുറവായതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതിയിലടക്കം ഈ വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളടക്കം അമിത വേഗതയിലാണ് കോന്നിയിലൂടെ സഞ്ചരിക്കുന്നത്. ഇതിന് തടയിടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. വേഗത നിയന്ത്രണത്തിനടക്കം നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയായിട്ടില്ല.