കോന്നി മെഡിക്കൽ കോളജ്; അത്യാഹിത വിഭാഗത്തിനും വേണം അടിയന്തര ചികിത്സ
text_fieldsകോന്നി : കോന്നി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന ഗുരുതരാവസ്ഥയിലായ രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. പലപ്പോഴും ജൂനിയർ ഡോക്ടർമാരാണ് അത്യാഹിത വിഭാഗത്തിൽ. ഇതിനാൽ തന്നെ അപകടങ്ങളിൽ പെട്ട് ഗുരുതരാവസ്ഥയിൽ അവസ്ഥയിൽ വരുന്ന രോഗികളെ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കോ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കോ ആണ് പറഞ്ഞു വിടുന്നത്.
അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാർ ഇല്ലാതെ വരുമ്പോൾ ജൂനിയർ ഡോക്ടർമാർ ഫോണിലൂടെ ഉപദേശങ്ങൾ ചോദിച്ചാണ് ചികിൽസിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്ന ആളുകളെ പോലും ചികിൽസിക്കാൻ കോന്നി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് പലപ്പോഴും കഴിയുന്നില്ല.
ഇവരെയും മറ്റു മെഡിക്കൽ കോളജിലേക്ക് പറഞ്ഞു വിടുകയാണ്. സംസ്ഥാന പാതയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് കോന്നി മെഡിക്കൽ കോളജ് ആശുപത്രി. ഇത് ഉപേക്ഷിച്ചാണ് പലപ്പോഴും കിലോമീറ്ററുകൾ ദൂരെയുള്ള ആശുപത്രിയിലേക്ക് ചികിത്സ തേടി പോകേണ്ടി വരുന്നത്. കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ട് പോലും ഇവിടെ ചികിത്സിക്കാൻ കഴിഞ്ഞില്ല.