സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറുമില്ല; നാഥനില്ലാ കളരിയായി കോന്നി പൊലീസ് സ്റ്റേഷൻ
text_fieldsകോന്നി: സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ട്ടറും ഇല്ലാതായതോടെ കോന്നി പൊലീസ് സ്റ്റേഷനിൽ പ്രവർത്തനം പ്രതിസന്ധിയിൽ. മാസങ്ങൾക്ക് മുൻപാണ് കോന്നി ഡിവൈ.എസ്.പി യെയും സി.ഐയെയും ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയത്. ഡിവൈ.എസ്.പിയെ നിയമിച്ചെങ്കിലും സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഇല്ലാത്തതാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റിക്കുന്നത്. ചിറ്റാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ കോന്നിയിലേക്ക് നിയമിച്ച് ഉത്തരവിട്ടിരുന്നു. ചിറ്റാറിൽ പുതിയ സർക്കിൾ ഇൻസ്പെക്ടർ ചാർജ് എടുക്കാതെ വന്നതോടെ ചിറ്റാർ സി.ഐക്ക് കോന്നിയിലേക്ക് വരാൻ കഴിയാതെയായി.
കോന്നിയിൽ ഉണ്ടായിരുന്ന ഏക എസ്.ഐ പരിശീലത്തിന്റെ ഭാഗമായി പോയതോടെ പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐ മാത്രമാണ് ഉള്ളത്. വലിയ കേസുകൾ കൈകാര്യം ചെയ്യുവാൻ ഗ്രേഡ് എസ്.ഐക്ക് അധികാരമില്ല. വാഹനാപകടങ്ങളും തൂങ്ങി മരണങ്ങളും മോഷണങ്ങളും പോക്സോ കേസുകളും അടക്കം നിരവധി കേസുകൾ ആണ് കോന്നി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർ ഇല്ലാതെ എങ്ങനെ ഇവ കൈകാര്യം ചെയ്യും എന്ന ആശയകുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ.