മാരങ്കുളം-നിർമലപുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം
text_fieldsമാരങ്കുളം-നിർമലപുരം റോഡിൽ കൊട്ടാരം പടിയിൽ
ടോമിച്ചന്റെ പുരയിടത്തിൽ തള്ളിയ
മൽസ്യ-മാംസാവശിഷ്ടങ്ങൾ
മല്ലപ്പള്ളി: തീർഥാടന-വിനോദ സഞ്ചാര മേഖലയിലേക്കുള്ള മാരങ്കുളം-നിർമലപുരം റോഡിന്റെ വശങ്ങളിലും സമീപത്തെ പുരയിടങ്ങളിലും മൽസ്യ-മാംസാവശിഷ്ടങ്ങൾ തള്ളുന്നത് പതിവാകുന്നു. ദുർഗന്ധംമൂലം ഇതുവഴിയുള്ള വാഹന യാത്രപോലും ദുസ്സഹമാണ്. മഴക്കാലപൂർവ രോഗങ്ങൾ പടരുന്ന പ്രദേശങ്ങളിൽ പലതവണയായി ചാക്കുകെട്ടുകളിലും മറ്റും ശൗചാലയ മാലിന്യമടക്കം തള്ളുകയാണ്. കാട്ടുമൃഗങ്ങളും തെരുവുനായ് ശല്യവും പ്രദേശത്ത് രൂക്ഷമാണ്. പക്ഷികളും മറ്റും ഇവ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സുകളിൽ ഇടുന്നതിനാൽ വെള്ളം മലിനമാകുകയാണ്.
കഴിഞ്ഞ ദിവസം റോഡിന്റെ അരികിൽ കൊട്ടാരംപടിയിൽ ടോമിച്ചന്റെ പുരയിടത്തിൽ തള്ളിയ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പൊലീസ് അധികാരികളുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയില്ല. മാലിന്യം തള്ളുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാത്ത അധികാരികളുടെ നടപടിയിൽ ചുങ്കപ്പാറ-നിർമലപുരം ജനകീയ വികസന സമിതി പ്രതിഷേധം അറിയിച്ചു. നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടിയിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് നിർമലപുരത്ത് ചേർന്ന ജനകീയ വികസന സമിതി യോഗം തീരുമാനിച്ചു.
സമിതി ഭാരവാഹികളായ സി.ജെ. ജോസഫ് ചേബ്ലാനിക്കൽ, ജോസി ഇലഞ്ഞിപ്പുറം,സോണി കൊട്ടാരം, ജോയി പീടികയിൽ, തോമസുകുട്ടി വേഴമ്പ തോട്ടം, പിലിപ്പ് മോടിയിൽ , റെജി നെല്ലുവേലിൽ ,തോമസുകുട്ടി കണ്ണാടിക്കൽ രാജു നാഗ പ്പാറ, ബാബു പുലി തിട്ട , ബിജു മോടിയിൽ രാജൻ മേടക്കൽ, കുട്ടപ്പൻ നാഗപ്പാറ, സണ്ണി മോടിയിൽ എന്നിവർ സംസാരിച്ചു.