ചുങ്കപ്പാറയിൽ മോഷണം പതിവ്; കണ്ണടച്ച് പൊലീസ്
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പൊലീസ് ‘ഇരുട്ടിൽ തപ്പുന്നു’. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചുങ്കപ്പാറ - കോട്ടാങ്ങൽ റോഡിലും, ചാലാപ്പള്ളി റോഡിലും നിരവധി സ്ഥലങ്ങളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്. ആൾ താമസമില്ലാത്ത വീടുകളിലെ കിണറിന് സമീപം സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകൾ, വീടുകളിലും ഗ്രാമീണ റോഡുകളുടെ വശങ്ങളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി കവരുന്നതും പതിവായിട്ടുണ്ട്.
പ്രദേശങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും സജീവമാണ്. മണിമല - കോട്ടാങ്ങൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ പുല്ലാന്നിപ്പാറ, കൂർക്കടവ്, ആലപ്രക്കാട്, വഞ്ചികപ്പാറ, പൊന്തൻപുഴ റോഡിൽ പഴയ തീയേറ്റർ ജങ്ഷൻ, പുളിക്കൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന പൊടിപൊടിക്കുകയാണെന്നും പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നതായും നേരത്തെമുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. സാമൂഹികവിരുദ്ധർ റോഡിൽ അസഭ്യം പറഞ്ഞ് യാത്രക്കാരെ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. എന്നാൽ പൊലീസ്- എക്സൈസ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
മുറയ്ക്ക് പരാതി നൽകുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. വ്യാപാരകേന്ദ്രങ്ങളും ആൾത്താമസമില്ലാത്ത വീടുകളും കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ ജനം ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.