ബസ് തടഞ്ഞ് ഡ്രൈവർക്കുനേരെ വടിവാൾ വീശി: മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsവി.കെ ജയകുമാർ,പി. ഉദയരാജ്,ജോബിൻ രാജൻ
മല്ലപ്പള്ളി: സമയക്രമത്തിന്റെ പേരിൽ മല്ലപ്പള്ളി-തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന തിരുവമ്പാടി ബസ് തടയുകയും ബസിൽ കയറി ഡ്രൈവർക്ക് നേരെ വടിവാൾ വീശുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കൽ വീട്ടിൽ വി.കെ ജയകുമാർ (46), തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സുബയ്യാപുരം തേവർകുളം നോർത്ത് 1/77 വീട്ടിൽ നിന്നും കല്ലുപ്പാറ ചെങ്ങരൂർ കടുവാക്കുഴി പുത്തൻപുരയ്ക്കൽ വീട്ടിൽ വാടകക്ക് താമസം പി ഉദയരാജ് (29), ആനിക്കാട് നടുകെപ്പടി ആലക്കുളത്തിൽ വീട്ടിൽ ജോബിൻ രാജൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർ കുറ്റപ്പുഴ സ്വദേശി വി.കെ കലേഷിന് (35) നേരെയാണ് വടിവാൾ വീശീയത്.
കീഴ്വായ്പ്പൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. നിറയെ യാത്രക്കാരുമായി തിരുവല്ലയിൽനിന്ന് മല്ലപ്പള്ളിയിലേക്ക് ഞായറാഴ്ച വൈകീട്ട് നാലിന് വന്ന തിരുവമ്പാടി എന്ന് പേരുള്ള സ്വകാര്യ ബസ് കടുവാക്കുഴിയിൽ തടഞ്ഞിട്ട ശേഷമായിരുന്നു ആക്രമണം. ഞായറാഴ്ച വൈകീട്ട് നാലിന് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വർക് ഷോപ്പിന് മുന്നിലാണ് സംഭവം.
ഇയാളാണ് ബസ് തടഞ്ഞിട്ടത്, ഈസമയം മറ്റ് പ്രതികൾ പിൻവാതിലിലൂടെ ബസിനുള്ളിൽ കടന്ന് കണ്ടക്ടറെ ആദ്യം ഭീഷണിപ്പെടുത്തി. ഇതിനിടെ രണ്ടാം പ്രതി ഉദയരാജ് ഡ്രൈവറുടെ കാബിനുള്ളിൽ കയറി ഇരുതലമൂർച്ചയുള്ള വടിവാൾ കഴുത്തിനു നേരേ വെട്ടാൻ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. പ്രതികൾ ബസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.