ഓർമകൾ ബാക്കി...
text_fieldsഅടൂർ: ഓർമകൾ ബാക്കിയാക്കി ജനനായകന് വിടചൊല്ലി. രാത്രി ഒമ്പതിന് ഏനാത്ത് എത്തിയ വിലാപയാത്ര അടൂർ നഗരാർത്തിയിൽ പ്രവേശിക്കാൻ ഒന്നര മണിക്കൂറോളമെടുത്തു. ഭൗതികശരീരം വഹിച്ചുള്ള വാഹനം സെൻട്രൽ ജങ്ഷനിൽ 10.30ന് എത്തിയെങ്കിലും 500 മീറ്റർ മാത്രം അപ്പുറത്ത് അനുശോചന യോഗ പന്തലിനു മുന്നിലെത്തിയത് 11.25നാണ്. വികാരാധീനരായി നിന്ന ജനസമുദ്രത്തിനിടയിലൂടെ വാഹനം കടത്തിവിടുക സംഘാടകർക്കും പൊലീസിനും ഏറെ ശ്രമകരമായിരുന്നു.
ടി.വി ചാനലുകളിലെ ലൈവ് കണ്ട് വിലാപയാത്ര എത്തുന്ന സമയം മുൻകൂട്ടി കണ്ടാണ് ജനങ്ങൾ റോഡിലിറങ്ങിയതും ജങ്ഷനുകൾ കേന്ദ്രീകരിച്ചതും. വിലാപയാത്ര എത്താൻ ഏതാനും മണിക്കൂറുകൾക്കു മുമ്പ് മാത്രമാണ് ഏനാത്തും അടൂരും ജനസമുദ്രമായത്. കല്ലടയാറ്റിനു കുറുകെ ഏനാത്ത് പാലത്തിൽ ജനങ്ങൾ അപകടകരമാം വിധം തടിച്ചുകൂടിയതും വിലാപയാത്രക്ക് തടസ്സമായി. ഏനാത്തും അടൂരിലും
ഒഴുകിയെത്തിയത് കൊല്ലം ജില്ലയുടെ വടക്കുകിഴക്ക് പ്രദേശങ്ങളിലുള്ളവരും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉള്ളവരുമുണ്ടായിരുന്നു. നാനാതുറകളിലുള്ള ജനങ്ങളും വിവിധ കക്ഷി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മതനേതാക്കളും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു.
അടൂരിൽനിന്ന് പന്തളത്തിനു യാത്രതിരിച്ച വിലാപയാത്രയെ അടൂർ അഗ്നിരക്ഷാ നിലയത്തിനു മുന്നിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അജിഖാന്റെ നേതൃത്വത്തിലുള്ള സംഘം അസ്ക ലൈറ്റ് തെളിച്ചും വാഹനങ്ങളുടെ ബീക്കൺ ലൈറ്റ് പ്രകാശിപ്പിച്ചും സൈറൺ മുഴക്കിയുമാണ് മുൻ മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.