ബാഗും,കുടയും, ബുക്കുകളും... പുതിയ അധ്യയന വർഷത്തിന് ഇനി ദിവസങ്ങൾ; സ്കൂൾ വിപണി ഉഷാർ
text_fieldsപന്തളം: സ്കൂൾ തുറക്കാൻ 2 ആഴ്ച ബാക്കിനിൽക്കെ വിപണികൾ സജീവമായി. പുത്തനുടുപ്പും യൂണിഫോമും ബാഗും ചെരിപ്പും ബുക്കുകളും വാങ്ങി പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് കുട്ടികൾ. മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്നി ക്യാരക്ടേഴ്സ് വരെ ബോട്ടിലുകളിലും ബാഗുകളിലും ഇടം പിടിച്ചിരിക്കുന്നു.
സാധാരണ ബോട്ടിലുകളെക്കാളും കുടകളെക്കാളും ചിത്രങ്ങളുള്ള ഉൽപന്നങ്ങളാണ് ട്രെൻഡിങ്. ഓൺലൈൻ വഴിയും സ്കൂൾ തുറക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ വിലയിൽ നേരിയ വർധന മാത്രമാണുള്ളത്. നോട്ട്ബുക്കുകൾ 40 മുതൽ 80 രൂപ വരെ വ്യത്യസ്ത വിലകളിൽ ലഭ്യമാണ്. 500 രൂപ മുതൽ മുകളിലേക്ക് ബാഗുകളും ലഭ്യമാണ്.
ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ
കഴിഞ്ഞ വർഷത്തെക്കാളും പരിതാപകരമാണ് ചെരിപ്പ്, ബാഗ് തുടങ്ങിയവയുടെ കച്ചവടമെന്ന് ചെറുകിട വ്യാപാരി പറയുന്നു. ലക്ഷങ്ങൾ വായ്പയെടുത്ത് ഉൽപന്നങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും സാധനം വാങ്ങാനെത്തുന്നവരുടെ എണ്ണം വിരളമാണ്. എല്ലാ സാധനങ്ങളും ഒരുമിച്ച് ലഭിക്കുന്ന, ഓഫറുകൾ നൽകുന്ന കടകളോടാണ് ഉപഭോക്താക്കൾക്ക് പ്രിയം. മാളുകൾ, മേളകൾ, സൊസൈറ്റി സ്കൂൾ മാർക്കറ്റുകൾ എന്നിവ ചെറുകിട വ്യാപാരികളുടെ കച്ചവടത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
വിപണിയിലെ ക്യൂട്ട്നെസ്
ജെൻസി, ജെൻ ആൽഫ കിഡ്സിനു ഏറ്റവും പ്രിയപ്പെട്ട ക്യൂട്ട് ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്. ചൈനീസ് ഉൽപന്നങ്ങളാണ് മുൻപന്തിയിൽ. കൊറിയൻ, ജാപ്പനീസ് ഉൽപന്നങ്ങൾക്കും ആവശ്യക്കാരുണ്ട്.
മോതിരം, ലിപ്സ്റ്റിക്, കണ്ണട, ഹെയർ ബാൻഡ്, ഡോണറ്റ് എന്നിങ്ങനെ വിവിധ ആകൃതിയിലുള്ള ഇറേസറുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനറി ഉൽപന്നങ്ങൾ കുട്ടികളെ വലിയ തോതിൽ ആകർഷിക്കുന്നു. ജാപ്പനീസ് ലഞ്ച് ബോക്സുകളാണ് ‘ബെന്റോ’. ഇറേസബിൾ ഹൈലൈറ്റേഴ്സ്, ടർക്കോയിസ് ഹൈലൈറ്റേഴ്സ് എന്നിവയോടും കുട്ടികൾക്ക് പ്രിയമാണ്.
പ്രവേശനോത്സവത്തിന് ഒരുക്കങ്ങളാകുന്നു
അധ്യയന വർഷാരംഭത്തിനു ഒരുക്കം തുടങ്ങി. ജില്ലതലത്തിലും സ്കൂൾ തലങ്ങളിലും പ്രവേശനോത്സവം നടക്കും. ഒന്നാംഘട്ട അധ്യാപക പരിശീലനം പൂർത്തിയായി. രണ്ടാം ഘട്ട പരിശീലനം ബുധനാഴ്ച മുതൽ 23 വരെ നടക്കും. അഞ്ചുദിവസമാണു പരിശീലനം.
അവസാന ആഴ്ച സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് എല്ലാ അധ്യാപകരും വിദ്യാലയങ്ങളിൽ എത്തണമെന്നാണു നിർദേശം. പാഠപുസ്തക വിതരണം 80 ശതമാനം പൂർത്തിയായി. ജില്ലയിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് 24 ലക്ഷം പുസ്തകമാണ് ആവശ്യം. 20 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തു. മാറിയ പാഠപുസ്തകങ്ങൾ ജില്ലാ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തുടരുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടങ്ങളുടെ ഫിറ്റ്നസ് നേടണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ പരിസരവും കിണറും വൃത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.