വേനൽ കടുക്കുന്നു; വളർത്തുമൃഗങ്ങൾക്കും വേണം കരുതൽ
text_fieldsപന്തളം: വേനൽ കടുത്തതോടെ മൃഗങ്ങളിൽ ഉഷ്ണരോഗ ഭീഷണി നിലനിൽക്കെ, വ്യാഴാഴ്ച ഉച്ചയോടെ കടക്കാട് പ്രദേശത്ത് രണ്ടു വീട്ടിൽ വളർത്തുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. മൃഗഡോക്ടറുടെ പരിശോധനയിൽ ചൂട് കടുത്തത് മൂലമാണ് നായ്ക്കൾ ഇത്തരത്തിൽ മരണം സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. വേനൽ കടുത്ത് വളർത്തുമൃഗങ്ങൾ ഉഷ്ണരോഗ ഭീഷണിയിലായ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. കന്നുകാലികൾ, പോത്ത്, പൂച്ച, അലങ്കാര പക്ഷികൾ, നായ്ക്കൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ ഉഷ്ണരോഗ ഭീഷണിയിലാണ്. നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുകയാണ്.
കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗവും വ്യാപിക്കുന്നുണ്ട്. കന്നുകാലികളിലെ നിർജലീകരണം പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നു. ചൂട് കാരണം പക്ഷിമൃഗങ്ങൾക്ക് വിശപ്പും പ്രതിരോധശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്ന് ധാതു ലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടയാകും.
വളർത്തുപക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും വ്യാപകമായിട്ടുണ്ട്. പക്ഷികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. മൃഗങ്ങൾ ശരീര താപനില കുറക്കാൻ ഒരു പരിധി വരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല.
ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്. ഉച്ചസമയത്ത് കന്നുകാലികളെ കുളിപ്പിക്കരുത്. ശരീരതാപം കുറയുന്നതോടെ ശരീരത്തിന് കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും. ഇത് ജീവന് ആപത്താണ്. രാവിലെയും വൈകീട്ടും ഇവയെ കുളിപ്പിക്കാം. വേനൽ ചൂട് കനത്തതോടെ വളർത്തുമൃഗങ്ങൾ പക്ഷികൾ എന്നിവയുടെ പരിഗണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കണ്ടാൽ ഉടൻ മൃഗാശുപത്രികളെ സമീപിക്കണമെന്നും മൃഗസംരക്ഷണ ഓഫിസർമാർ പറയുന്നു.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക.
- കടുത്ത ചൂടുള്ളപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്
- ധാരാളം വെള്ളം നൽകുക
- പക്ഷികൾക്ക് വെള്ളം കൊടുക്കുമ്പോൾ പാത്രത്തിൽ ഐസ് ഇടുക
- തൊഴുത്തുകളിൽ ഫാനുകൾ ഘടിപ്പിക്കുക
- പശുക്കൾക്ക് പച്ചപ്പുല്ല് കൂടുതലായി കൊടുക്കുക
- കൂടിന് മുകളിൽ ഓല, വയ്ക്കോൽ പാകുക
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ തീറ്റകൊടുക്കരുത്
- രാവിലെയും വൈകീട്ടും മാത്രം തീറ്റ നൽകുക