നാട്ടുകാർ ചോദിക്കുന്നു...‘ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുകയാണോ നടപടിയെടുക്കാൻ ?
text_fieldsപന്തളം: പന്തളം നഗരസഭ പരിധിയിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ നിരവധിയാണെങ്കിലും യാതൊരു നടപടികളുമില്ല. നഗര ഹൃദയത്തിലെ പെട്രോൾ പമ്പിൽ ഉൾപ്പെടെ ലൈസൻസ് ഇല്ലെന്ന് വ്യക്തമായിട്ടും അധികൃതർക്ക് മൗനം മാത്രം.
2023,2024 വർഷം പന്തളം മുൻസിപ്പൽ പരിധിക്കുള്ളിൽ ആകെ 830 സ്ഥാപങ്ങൾക്കേ ലൈസൻസ് ഉള്ളു. പന്തളം ടൗൺ കേന്ദ്രീകരിക്കുന്ന 26 ആം ഡിവിഷനിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് ഉള്ളത്. പന്തളം ടൗണിലെ ഹൃദയഭാഗത്തെ പെട്രോൾ പമ്പിനും ലൈസൻസ് ഇല്ല.
പമ്പ് ഉടമയും, വസ്തുവിന്റെ ഉടമയും തമ്മിൽ നില നിൽക്കുന്ന കേസ് ആണ് ലൈസൻസ് കിട്ടാൻ ഉള്ള തടസ്സം. കേസിൽ നഗരസഭയും കക്ഷി ചേർന്നിട്ടുണ്ട്. ലൈസൻസ് ഇല്ലെങ്കിലും പമ്പ് യഥേഷ്ടം പ്രവർത്തിക്കുകയാണ്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പമ്പിന്റെ നാലു ഭാഗത്തായി ബഹുനില കെട്ടിടങ്ങളും കോളജും സ്കൂൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്നുണ്ട്. പന്തളത്തെ പ്രമുഖ ഹോസ്പിറ്റലിനും, ഒരേ ഒരു സിനിമ തീയേറ്ററിനും ലൈസൻസ് ഇല്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന അധികൃതർ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങി താമസിക്കുന്ന നിരവധി കെട്ടിടങ്ങൾക്കും നഗരസഭ അനുമതിയില്ല.എന്നിട്ടുംയഥേഷ്ടം പ്രവർത്തിക്കുകയാണ് പല കെട്ടിടങ്ങളും. ദുരന്തം ഉണ്ടായ ശേഷം നടപടി എടുക്കാൻ കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. തീപിടുത്തം പോലുള്ള വൻ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തകർക്ക് കടന്ന് ചെല്ലാൻ കഴിയാത്തവണ്ണം ഇടുങ്ങിയ മുറികളുള്ള ബഹുനില കെട്ടിടങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നൂറുകണക്കിന് ഗ്യാസ് കുറ്റിയും സുലഭമാണ്.പന്തളത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നിരവധി പരാതികൾ കലക്ടർക്ക് മുമ്പാകെ എത്തിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.