റാന്നിയിൽ മിന്നൽ ചുഴലിക്കാറ്റ്; ബൈപാസിൽ ഗതാഗത തടസം
text_fieldsറാന്നി ഇട്ടിയപ്പാറ ബൈപാസിൽ ഒടിഞ്ഞ് വീണ മരങ്ങൾ
റാന്നി: മിന്നൽ ചുഴലികാറ്റടിച്ച് റാന്നിയിൽ ഒരു പ്രദേശത്തെ അൻപതോളം മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗത തടസ്സമുണ്ടായി. കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം ടൗണില്‍ വന്‍ ഗതാഗതക്കുരുക്കുമുണ്ടായി. റാന്നി ടൗണ്ണില്‍ ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ പെയ്ത കനത്ത മഴയോടൊപ്പം എത്തിയ കാറ്റാണ് ടൗണ്ണില്‍ നാശം വിതച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ടൗണ്ണില്‍ ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതക്കുരുക്ക് രൂപപെട്ടു. പൊലീസും അഗ്നിശമനസേനയും എത്തിയാണ് ഗതാഗതം നേരെയാക്കിയത്. ബൈപാസ് ജങ്ഷനില്‍ കണ്ടനാട്ട് എം.എല്‍.എ പടിയിലാണ് അല്‍ബീസിയ മരങ്ങള്‍ ഒടിഞ്ഞു വീണത്.
മരങ്ങള്‍ വീണത് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്കാണ്. ഇതോടെ 11 കെ.വി അടക്കമുള്ള വൈദ്യുതി തൂണുകള്‍ നിലപതിച്ചു. സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ അറുപതോളം മരങ്ങളാണ് ഒടിഞ്ഞു വീണത്. അഗ്നിശമന സേനയുടെ റാന്നി യൂനിറ്റിന്‍റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ അധികൃതരും പൊലീസും സഹായത്തിനെത്തി. സംഭവത്തിൽ സ്കൂട്ടർ യാത്രികനു പരിക്കേറ്റിട്ടുണ്ട്.