ഭാര്യയെ മർദിച്ച യുവാവ് പിടിയിൽ
text_fieldsഷാൻ
റാന്നി: ഭാര്യയെ ക്രൂരമായ മർദിച്ചയാൾ പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ്. ഷാനെയാണ് (39) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാളുടെ ഭാര്യ കെ. ഫാത്തിമക്കാണ് (34) ഭർതൃവീട്ടിൽവെച്ച് ദേഹോപദ്രവം ഏറ്റത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. ജനുവരി രണ്ടിനായിരുന്നു ഇവരുടെ കല്യാണം നടന്നത്. മലപ്പുറം മേലാറ്റൂർ സ്വദേശിനിയാണ് ഇവർ.
സാധനങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന വാഹനത്തിൽ ജോലിയാണ് ഇയാൾക്ക്. നാലിന് വൈകീട്ട് ആറിന് വീട്ടിലെത്തിയ യുവാവ് നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും റബർ കമ്പെടുത്ത് ക്രൂരമായി അടിച്ച് മുറിവേൽപിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ തള്ളിതാഴെയിട്ടശേഷം കാലുകളിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു. ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദനം. ഇവർ ഇടപെട്ട് മകനെ പിന്തിരിപ്പിച്ചു.
കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജ്യേഷ്ഠന്റെ വീട്ടിൽ അഭയം തേടി. പിറ്റേന്ന് രാവിലെ പെരുനാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പെരുനാട് പൊലീസിന് ഇവർ മൊഴി നൽകി. എസ്.ഐ.എ ആർ. രവീന്ദ്രൻ പ്രതിയെ വൈകുന്നേരത്തോടെ മണിയാറിൽനിന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.