റോഡ് സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചു
text_fieldsബ്ലോക്കുപടി-തോട്ടമൺ-പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ വയലിലേക്ക് ഇടിഞ്ഞ സംരക്ഷണ ഭിത്തി പുനർനിർമിച്ചപ്പോൾ
റാന്നി: ബ്ലോക്കുപടിയിൽ അപകടകരമായ അവസ്ഥയിലെ റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ച് ക്രെയിന്‍ ഉടമ. ‘മാധ്യമം’ വാര്‍ത്തയെത്തുടര്‍ന്ന് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. പ്രകാശിന്റെ ഇടപെടലിലാണ് ഭിത്തി നിര്‍മാണം നടന്നത്.
ബ്ലോക്കുപടി-തോട്ടമൺ-പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ റോഡിന്റെ തുടക്കത്തിലെ വയലിലേക്ക് ഇടിഞ്ഞ സംരക്ഷണ ഭിത്തിയാണ് നിര്‍മിച്ചത്. കഴിഞ്ഞ മാസം കൂറ്റന്‍ മരവുമായി വന്ന ക്രെയിന്‍ മറിഞ്ഞതോടാണ് വയലിനോടു ചേര്‍ന്ന തിട്ട ഇടിഞ്ഞത്.
ഇതോടെ റോഡ് അപകടാവസ്ഥയിലായി. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളുമാണ് ഈ ഭാഗത്ത് കൂടിയാണ് യാത്ര ചെയ്തിരുന്നത്. കോഴഞ്ചേരി-ബ്ലോക്കുപടി റോഡില്‍നിന്ന് ഈ ഭാഗത്തേക്ക് സ്കൂള്‍ ബസുകള്‍ തിരിഞ്ഞുകയറുന്നത് ഇടിഞ്ഞ തിട്ടലിന് സമീപത്തു കൂടിയായിരുന്നു. വർഷങ്ങളായി പഞ്ചായത്തില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അതിര്‍ത്തി തിരിച്ച് കല്ലിട്ട രാമപുരം ക്ഷേത്രംപടി-ബ്ലോക്കുപടി ബൈപാസാണിത്.
സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം വൈകുന്നതു കാരണം ഇടിഞ്ഞ സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും മുടങ്ങുകയായിരുന്നു. അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതിനു പിന്നാലെ സംഭവം വാര്ത്തയായതോടാണ് ഭിത്തി നിര്‍മാണം നടത്തിയത്.
പൊതുമരാമത്ത് വകുപ്പ് ഇടപെടാന്‍ തയാറാകാതെ വന്നതോടെ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലീസ് സഹായത്തോടെ നടത്തിയ ഇടപെടലാണ് ഭിത്തികെട്ടാന്‍ കാരണം.
വയലില്‍ മറിഞ്ഞ ക്രെയിന്റെ ഉടമസ്ഥനാണ് സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചത്.എന്നാല്‍, വളരെ പെട്ടെന്ന് ഇടിയുന്ന തരത്തിലുള്ള നിര്‍മാണമാണ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.