മദ്യ സംഭരണശാലയും ഔട്ട്ലെറ്റും കത്തിനശിച്ചതിൽ നഷ്ടം10 കോടി
text_fieldsഅഗ്നിബാധയുണ്ടായ പുളിക്കീഴിലെ ബിവറേജസ് കോർപറേഷൻ സംഭരണശാലയിൽ
മന്ത്രി എം.ബി. രാജേഷ് സന്ദർശനം നടത്തിയപ്പോൾ
തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷൂഗേഴ്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന ബിവറേജസ് കോർപറേഷന്റെ മദ്യ സംഭരണശാലയും ഔട്ട്ലെറ്റും കത്തിനശിച്ചതിൽ 10 കോടി രൂപയുടെ നഷ്ടം സഭവിച്ചുവെന്ന് ബെവ്കോ ചീഫ് മാനേജിങ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ബുധനാഴ്ച രാവിലെ പുളിക്കീഴിൽ സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
45,000 കെയ്സ് വിദേശമദ്യമാണ് കത്തിനശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കെട്ടിടവും സ്റ്റോക്കും ഇൻഷുർ ചെയ്തിരുന്നു. പുതിയ സ്ഥലം കണ്ടെത്തി അവിടെ സംഭരണശാല പ്രവർത്തനം ആരംഭിക്കും. അഗ്നിബാധ ഉണ്ടായത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ സംഭരണശാലകളൽ സുരക്ഷാ പരിശോധനകൾ അടിയന്തരമായി നടത്തുമെന്നും ബവ്കോ അവർ പറഞ്ഞു.
കത്തിനശിച്ച ബിവറേജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പുളിക്കീഴിലെ മദ്യ സംഭരണശാലയും ഔട്ട്ലെറ്റും സംസ്ഥാന എക്സൈസ് മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു. സംഭവത്തിൽ ഉന്നതതല യോഗം ചേർന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ഫയർ ഓഡിറ്റ് ഉൾപ്പെടെ മുൻകരുതലും എല്ലാ വെയർഹൗസുകളിലും മദ്യശാലകളിലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മാത്യു ടി. തോമസ് എം.എൽ.എ, ആർ. സനൽകുമാർ, ഫ്രാൻസിസ് വി. ആന്റണി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.