ഉത്സവപ്പറമ്പിൽ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsതിരുവല്ല: തിരുവല്ല വേങ്ങൽ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവ ഗാനമേളക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരിൽ വീട്ടിൽ എ.ഡി. ഷിജു ( 37 )വാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
തിരുവല്ല കാവുംഭാഗം അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടിൽ പ്രമോദിനും കുടുംബത്തിനുമാണ് ആക്രമികളിൽനിന്നും അപമാനവും ദേഹോപദ്രവവും ഉണ്ടായത്. ഗാനമേളയ്ക്കിടെ കുടുംബം ഇരുന്നതിന് സമീപത്ത് നിന്ന് പ്രതികൾ ഡാൻസ് കളിച്ചു. ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്റ്റേജിന്റെ മുന്നിൽ വച്ച് പ്രതികൾ പ്രമോദിനെയും ഭാര്യ ചിഞ്ചുവിനെയും, തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് ഇവരുടെ മകളുടെ കയ്യിൽ കസേര എടുത്തടിച്ചു. തടഞ്ഞപ്പോൾ പ്രമോദിനെ ചെള്ളയ്ക്കടിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് മർദ്ദിച്ച ശേഷം തള്ളി താഴെയിടുകയും ചെയ്തു. തുടർന്ന് രണ്ടാം പ്രതി ഓമനക്കുട്ടൻ ചെരുപ്പിട്ട് മുഖത്ത് ചവുട്ടി, മൂന്നുമുതൽ അഞ്ചു വരെ പ്രതികളായ വിപിൻ, ഉദയൻ, ഇയാളുടെ മകൻ എന്നിവർ ചേർന്ന് നിലത്തിട്ട് ചവുട്ടി.
ഷിജു ചിഞ്ചുവിന്റെ ദേഹത്ത് അടിക്കുകയും ചുരിദാർ വലിച്ചു കീറുകയും ചെയ്തു. ചിഞ്ചു സ്റ്റേഷനിലെത്തി നൽകിയ മൊഴിയനുസരിച്ച് എസ് ഐ എൻ സുരേന്ദ്രൻ പിള്ളയാണ് കേസ് രജിസ്റ്റർ ചെയ്തത്. അക്രമകാരിയായി കണ്ട ഷിജുവിനെ ക്ഷേത്രപരിസരത്തുനിന്നും ഉടനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി.