മാധ്യമം’ വാർത്ത തുണച്ചു; താൽകാലിക ബണ്ട് ഒടുവിൽ പൊളിച്ചു മാറ്റി; വെള്ളക്കെട്ടിന് ആശ്വാസമായി
text_fieldsബണ്ട് പൊളിച്ചുനീക്കിയതോടെ വെള്ളമൊഴിഞ്ഞ യമുന നഗറിലെ വീട് ( ഇൻസൈറ്റിൽ മാധ്യമം വാർത്ത)
തിരുവല്ല: വെള്ളക്കെട്ടിന് കാരണമായ താൽക്കാലികമായി ബണ്ട് ഒടുവിൽ പൊളിച്ചുമാറ്റി. ബണ്ട് പൊളിച്ചുമാറ്റാത്തതുമൂലം ഈ പ്രദേശത്തെ 30ഓളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
തിരുവല്ല നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന കുളക്കാട് യമുന നഗർ, തത്തനപ്പള്ളി കിഴക്കേതിൽ എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾ കഴിഞ്ഞ രണ്ടുമാസക്കാലമായി വെള്ളക്കെട്ട് മൂലം അനുഭവിച്ചിരുന്ന കൊടിയ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. ‘ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് തിങ്കളാഴ്ച വൈകീട്ട് നാലോടെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശപ്രകാരം വെള്ളക്കെട്ടിന് കാരണമായിരുന്ന ബണ്ട്, കരാറുകാരൻ പൊളിച്ചുനീക്കി.
മുല്ലേലിൽ തോടിന് കുറുകെയുള്ള തിരുവാറ്റ പാലം നിർമാണത്തിന്റെ ഭാഗമായി തെങ്ങിൻകുറ്റി അടിച്ചശേഷം മണൽ ചാക്കുകൾ നിരത്തിയായിരുന്നു ബണ്ട് നിർമിച്ചിരുന്നത്. മുല്ലേലിൽ തോടിന് കുറുകെ പാലിയേക്കര - മതിൽ ഭാഗം റോഡിലെ തിരുവാറ്റ പാലത്തിന്റെ നിർമാണത്തിനായി മൂന്നുമാസം മുമ്പ് പണിത ബണ്ടാണ് പ്രദേശവാസികൾക്ക് ദുരിതമായത്. സാങ്കേതിക കാരണങ്ങളാൽ പാലം നിർമാണം വൈകി. ഇതോടെ മുല്ലേലി തോടിന്റെ ഒഴുക്ക് നിലച്ചു. തിരുവല്ല നഗരത്തിലെ ഓടകളിൽ നിന്നെത്തുന്ന മലിനജലം അടക്കം മുല്ലേലിത്തോട്ടിലേക്കാണ് എത്തുന്നത്.
ഒഴുക്ക് നിലച്ചതോടെ തോട് നിറഞ്ഞുകവിഞ്ഞ് ഈ പ്രദേശങ്ങളിൽ വീടുകൾക്ക് ചുറ്റും ദുർഗന്ധം വമിക്കുന്ന മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. ഇതുകൂടാതെ ഇഴജന്തുക്കളുടെ ശല്യവും ഏറിയിരുന്നു. ഇതോടെ മുറ്റത്തേക്ക് ഇറങ്ങാനോ ഒന്ന് നടക്കാനോ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. ബണ്ട് പൊളിച്ചുനീക്കിയതോടെ പ്രദേശത്തെ റോഡുകളിൽ നിന്നും വീട്ടുപരിസരങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.